2009, ഡിസംബർ 4, വെള്ളിയാഴ്‌ച

ദുഫായിക്കാരന്റെ മാന്ദ്യം

ഈ കഴിഞ്ഞ ആഴ്ച്ചകളില്‍ എവിടെ ചെന്നാലും ഏതൊരു സൗഹൃദ സംഭാഷണത്തില്‍ ചെന്നു പെട്ടാലും കേള്‍ക്കുന്നത് ഒരേ ഒരു വാക്കു മാത്രം "ദുബൈ വേള്‍ഡ്" എന്ന ദുബൈ കമ്പനിയെ കുറിച്ച്, അവരുണ്ടാക്കി വെച്ച ബാധ്യതയെ കുറിച്ച്! സാമ്പത്തിക മാന്ദ്യം എന്താണെന്നും അത് എങ്ങിനെ, എവിടെ നിന്നു ആരംഭിച്ചു എന്നൊന്നും യാതൊരു വിവരവും ഇല്ലാത്ത ഒരുപറ്റം ആള്‍കാരാണ് ഇത്തരം ചര്‍ച്ചകളില്‍ സജീവം എന്നുള്ളതാണ് ഏറ്റവും രസാവഹം! അവരവരുടെ യുക്തിക്കനുസരിച്ച് ബാധ്യതയുടെ അളവ് കൂടിയും കുറഞ്ഞും പ്രചരിപ്പിക്കപ്പെടുന്നു എന്നു മാത്രം.



കഴിഞ പന്ത്രണ്ട് വര്‍ഷങളായി ഒരു പ്രവാസിയാണ് എന്നുള്ളതിനാലും ഇക്കണ്ട നാളത്രയും ഇവിടുത്തെ പൈസ കൊണ്ട് മാത്രം കുടുംബം പുലര്‍ത്താന്‍ സാധിച്ചു എന്നുള്ളതിനാലും കുറഞ്ഞ പക്ഷം എന്റെ മനസ്സിന്റെ സംതൃപ്തിക്കു വേണ്ടിയെങ്കിലും ഈ കുറിപ്പ് എഴുതേണ്ടത് ഒരു അത്യാവശ്യമായി ഞാന്‍ കരുതുന്നു.



ഇത്രയും നാളും ദുബായിയുടെ വളര്‍ച്ചയെ പാടി പുകഴ്ത്തിയിരുന്നവര്‍, വികസനത്തിന്റെ കാര്യത്തില്‍ ദുബായിയെ കണ്ട് പഠിക്കണം എന്നു പറഞ്ഞിരുന്നവര്‍, ഏതു വിധേനെയയും ഇങ്ങോട്ട് ഒന്നു എത്തിപ്പെടാന്‍ തത്രപ്പെട്ടിരുന്നവര്‍,എല്ലാവര്‍ക്കും ഇപ്പൊള്‍ കുറ്റപ്പെടുത്താനുള്ളത് ദുബായിയുടെ ലക്ക്കെട്ട പെട്ടന്നുള്ള വളര്‍ച്ചയെ, ദീര്‍ഘവീക്ഷണമില്ലായ്മയെ,ധൂര്‍ത്തിനെ അങ്ങനെ എന്നു വേണ്ട, ദുബായിക്കില്ലാത്ത കുറ്റങ്ങള്‍ ഒന്നും ഇല്ല ഇപ്പൊള്‍! ഈ പെട്ടെന്നുള്ള വളര്‍ച്ചകള്‍ കൊണ്ടാണ് നമ്മുടെ ഓരോരുത്തരുടെ വീട്ടിലും തീ പുകഞ്ഞിരുന്നത് എന്ന് ഈ പറയുന്നവര്‍ ഓര്‍ക്കുന്നില്ല, ഈ "ദീര്‍ഘവീക്ഷണമില്ലായ്മ" കൊണ്‍ടാണ് നമ്മുടെ സുഹൃത്തുക്കളില്‍ പലരെയും ഇവിടെ കൊണ്ടുവന്നു ജോലി വാങ്ങി കൊടുക്കാനും, നമ്മുടെ ബന്ധുജനങള്‍ക്കും മറ്റും സഹായങ്ങള്‍ എത്തിക്കാനും കഴിഞ്ഞിരുന്നത് എന്ന് സ്വയം ഒന്ന് ഓര്‍മ്മപെടുത്തുന്നതു ഈ അവസരത്തില്‍ നന്നായിരിക്കും. സങ്കടകരമായ ഒരു വസ്തുത, പല സുഹൃത്ത്ക്കളും ഇപ്പൊള്‍ ഫോണ്‍ ചെയ്യുന്നതു തന്നെ ഈ കമ്പനിയുടെയും അതുവഴി ദുബായിയുടെയും തകറ്ച്ചയെ കുറിച്ച് കേള്‍ക്കാനുള്ള താല്പര്യം കൊണ്ടാണെന്ന് മാത്രം തോന്നിപ്പോകുന്നു. ഇവരെല്ലാം തന്നെ പ്രത്യക്ഷമല്ലെങ്കില്‍ കൂടി പരോക്ഷമായെങ്കിലും ഈ രാജ്യത്തിന്റെ ആനുകൂല്യം പറ്റിയവരാണെന്നുള്ളതാണ്! ഈ "കീടങള്‍" അറിയുന്നില്ലല്ലൊ അവര്‍ ഇരിക്കുന്ന കൊമ്പ് തന്നെയാണ് അവര്‍ മുറിക്കുന്നത് എന്ന്! നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥയെ എത്രമാത്രം ഈ ഗള്‍ഫ് പണം കൊണ്ട് താങ്ങി നിര്‍ത്തുന്നു എന്ന്! ഇവരെല്ലാം ആഗ്രഹിക്കുന്ന പൊലെ ഇവിടെ നിന്നുള്ള പണത്തിന്റെ കുത്തൊഴുക്ക് ഒന്നു കുറഞ്ഞാല്‍ അറിയാം നാട്ടില്‍ എത്ര ആത്മഹത്യകള്‍ നടക്കും എന്ന്! ഇത്രയും പ്രവാസികള്‍ തിരിച്ച് നാട്ടിലേക്കു വന്നാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പറഞ്ഞവരൊ, ഊതിപെരുപ്പിക്കുന്ന മാധ്യമങ്ങളൊ ചിന്തിച്ചിട്ടുണ്ടൊ? ഇനി ഉണ്ടെങ്കില്‍ തന്നെ അതിനു വേണ്‍ട എന്ത് പ്രതിവിധിയാണ് ഇക്കൂട്ടര് കണ്ടിരിക്കുന്നത്?



നാട്ടിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയെയും, അതു പ്രകൃതിക്ഷോഭമാകട്ടെ മാനുഷിക പ്രശ്നങ്ങളാകട്ടെ. ആദ്യം എത്തുന്ന സഹായം തീര്‍ച്ചയായും നിങ്ങള്‍ ഈ വിമര്‍ശിച്ചു തള്ളുന്ന ദുബായിയും(ചിലര്‍ കളിയാക്കി "ദുഫായി" എന്നും വിളിക്കും) അതിനോടനുബന്ധിച്ച മറ്റു എമിരേറ്റ്സുകളില്‍ നിന്നും ആകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.(മറ്റു ഗള്‍ഫ് നാടുകളുടെ സംഭാവനകളെ മറന്നുകൊണ്ടല്ല) ആ ഒരു കൈതാങ്ങ്, അതൊരുപക്ഷെ നാട്ടിലെ ജനാധിപത്യ സര്‍ക്കാരിനു ചെയ്യാവുന്നതിലും അപ്പുറമായിരിക്കും! ഇതിന്റെയെല്ലാം അടിസ്ഥാനം നിങ്ങള്‍ ഈ പറയുന്ന, പുശ്ചിച്ചു തള്ളുന്ന,വിമര്‍ശിച്ചു തള്ളുന്ന "ദുബൈ" തന്നെയാണ്.



ഒരുകാര്യം നിസ്സംശയം പറയാം, ഒരു ശക്തനായ ഭരണാധികാരിയും, ഇച്ചാശക്ത്തിയുള്ള ഒരു ഭരണ സമ്വിധാനവും ഉണ്ടെങില്‍, എത്ര വലിയ പ്രതിസന്ധിയും തരണം ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും എന്നു കാലം തെളിയിച്ചിട്ടുള്ളതാണ്. ഈ രണ്ട് ഘടകങളും വേണ്ടുവോളം ദുബായിക്ക് ഉണ്ട്. കൂട്ടം കൂടിനിന്ന് ആക്ഷേപിച്ച് സംസാരിക്കുമ്പൊഴും,അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പൊഴും, ദയവ് ചെയ്ത് മറക്കാതിരിക്കുക നമ്മള്‍ വന്ന വഴികള്‍...അതുകൊണ്ട് പ്രിയപെട്ടവരോട് ഒരപേക്ഷ മാത്രം, സഹായിച്ചില്ലെങ്ങിലും സാരമില്ല, വാക്കുകള്‍ കൊണ്ട് ഒരു രാജ്യത്തിന്റെ വളര്‍ച്ചക്കു തടയിടാന്‍ ശ്രമിക്കരുതേ...ഈ രാജ്യത്തിന്റെ പുരോഗതി ചിലപ്പൊള്‍ നിങ്ങളുടെ ഒരു സഹോദരന്റെ കൂടി പുരോഗതി ആയിരിക്കാം, അതൊരു പക്ഷെ ചിലപ്പോള്‍ നിങ്ങളുടെ സഹോദരിയുടെ വിവാഹമായിരിക്കാം, ചിലപ്പൊള്‍ നിങ്ങളുടെ മാതാവിന്റെ ഓപറേഷനുള്ള പണമായിട്ടായിരിക്കാം..ഒരു മൊത്തം കുടുംബതിന്റെ രക്ഷപ്പെടലായിരിക്കാം. അതുകൊണ്ട് നിങ്ങളുടെ പ്രാര്‍ത്ഥ്നകളില്‍ ഒരു സ്ഥാനം നമ്മളെ നമ്മളാക്കിയ ഈ രാജ്യത്തിനു വേണ്ടിയും കരുതാന്‍ ശ്രമിക്കുക.



ഒരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു. ഈ രാജ്യം അതിന്റെ എല്ലാവിധ പ്രതാപത്തോടെയും തിരിച്ചു വരും, അപ്പോഴും ഒരു വിസയും, ഡ്രാഫ്റ്റും സഹായങളും ചോദിച്ചു വരാന്‍ മറക്കരുതെ.....

കുറിപ്പ്: കഴിഞ്ഞ ഏഴു വര്‍ഷമായി മേല്പ്പറഞ്ഞ കമ്പനിയില്‍ ജോലി ചെയ്യുന്നവനാണ് ഈയുള്ളവന്‍.


2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഒരു പാഴായ അസ്സാസ്സിനേഷന്‍ ശ്രമം.

അന്ന് ഒരു ബുധനാഴ്ച്ച വൈകീട്ട് ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. പെങ്ങളുടെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പൊഴെ നല്ല മഴയുണ്ടായിരുന്നു. ബസ്സില്‍ നല്ല തിരക്കും. ഒരുവിധം ഉന്തി തള്ളി കയറി. ഒരു രണ്ടു സ്റ്റൊപ്പ് കഴിഞപ്പൊള്‍ ബസ്സിന് പുറത്ത് ഒരു വല്ലാത്ത ഇരമ്പം കേട്ടു, പുറത്തേക്ക് നൊക്കിയെങ്കിലും ഒന്നും കാണാന്‍ സാധിച്ചില്ല. എങ്ങിനെയൊ കിട്ടിയ സീറ്റില്‍ ഇരുന്നപ്പൊഴെ കണ്ണ് അടഞ്ഞു പൊകുന്നുണ്ടായിരുന്നു.




കാതടിപ്പിക്കുന്ന ഒരു ശബ്ദവും കുലുക്കവും കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും എണീക്കുന്നത്. പെട്ടെന്നു ബസ്സിന് പുറത്തേക്ക് നോക്കിയ ഞാന്‍ കാണുന്നത് ഭയങ്കര തീയും പുകയും മാത്രം. മാത്രമല്ല നേരത്തെ കേട്ട ആ ഇരമ്പവും! ഉടന്‍ തന്നെ ഞാന്‍ ബസ്സില്‍ നിന്നും ചാടി പുറത്തെക്ക് ഇറങ്ങി. എങ്ങും പുകപടലങള്‍ മാത്രം. വല്ലാത്ത കരിഞ്ഞ മണവും. പെട്ടന്നാണ് ആ ഇരമ്പല്‍ അടുത്തടുത്ത് വരുന്നതായി തോന്നിയത്, ശബ്ധം അടുത്തു വന്നതും ഒരു വല്യ പൊട്ടിത്തെറിയും ഉണ്ടായി. ആ ഇരമ്പല്‍ കേട്ട ഭാഗത്തേക്ക് നൊക്കിയ ഞാന്‍ ഞെട്ടിപ്പോയി. ഒരു ചാര നിറത്തിലുള്ള ഒരു ജെര്‍മ്മന്‍ നിര്‍മിത "ഫൈറ്റര്‍ ജെറ്റ്" എന്നെ ഉന്നം വെച്ച്, എന്നെ മാത്രം ഉന്നം വെച്ച് ബൊംബ്ബിടുന്നു! അവിടെ നിന്നാല്‍ രക്ഷയില്ല എന്നു മനസ്സിലായ ഞാന്‍ അവിടെനിന്നും ഓടാന്‍ തുടങി. ജെറ്റ് തെക്കു നിന്നും വന്നു എന്ന കണക്കുകൂട്ടലോടെ, അതിനെ പറ്റിക്കാം എന്ന ലക്ഷ്യത്തോടെ ഞാന്‍ തെക്കൊട്ട് തന്നെ ഓടാന്‍ തുടങി. എന്റെ പ്ലാന്‍ മനസ്സിലാക്കിയ അവര്‍ എന്നെ കൊന്നേ അടങ്ങു എന്ന വാശിയില്‍ എന്നെ പിന്തുടര്‍ന്ന് ബൊംബ് ഇടുവാന്‍ തുടങി. ഓരൊ പ്രാവശ്യം ബൊംബ് ഇടുമ്പോഴും, ഞാന്‍ അതിസമറ്ത്ഥമായി ഒഴിഞ്ഞു മാറി വെട്ടിച്ച് വെട്ടിച്ച് ഓടികൊണ്ടിരുന്നു! ഓരോ പ്രാവശ്യവും ലക്ഷ്യം തെറ്റുമ്പോഴും പൈലറ്റിന്റെ ദേഷ്യവും മുറുമുറുക്കലും എനിക്ക് നന്നായി കാണാമായിരുന്നു. ഭാഗ്യം കൊണ്ടും മഴയുണ്ടായിരുന്നത് കൊണ്ടും എല്ലാ ബൊംബും പൊട്ടുന്നുണ്ടായിരുനില്ല! ചിലത് വെള്ളത്തില്‍ വീണ് പൊട്ടാതെയും കിടന്നിരുന്നു!




അതിനിടയിലാണ് ജെറ്റ് പെട്ട്രൊള്‍ അടിക്കാനായി ഹൈവേയുടെ സൈഡിലുള്ള പെട്രൊള്‍ പമ്പില്‍ കയറിയത്. അതു മനസ്സിലാക്കിയ ഞാന്‍ വളരെ തന്ത്രപരമായി ഒരു മരത്തിന്റെ അടിയില്‍ കണ്ട ഓല ഷെണ്ടില്‍ കയറി ഒളിച്ചു. പക്ഷെ പെയ്തുകൊണ്ടിരുന്ന കനത്ത മഴയെ താങ്ങാന്‍ ആ ഓല ഷെണ്ടിനായില്ല, അത് പൊളിഞ്ഞു താഴെ വീണു. വീണ്ടും പുറത്തേക്ക് ഓടിയ എന്നെ ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ് കാണുകയും ബൊംബിടല്‍ തുടരുകയും ചെയ്തു. ഞാന്‍ വെട്ടിച്ച് വെട്ടിച്ച് എന്റെ ഓട്ടം തുടരുകയും ചെയ്തു. ഏകദേശം ഒരു 25km എങ്കിലും ആയികാണും ഞാന്‍ ഈ ഓട്ടം തുടങ്ങിയിട്ട്! വല്ലാത്ത തളര്‍ച്ച തോന്നിതുടങ്ങി. ഭാഗ്യം! കവലയിലുള്ള ശങ്കരേട്ടന്റെ ട്ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന കട തുറന്നിട്ടുണ്ട്. അവിടേക്ക് ഓടി കയറി, ശങ്കരേട്ടന്‍ തന്ന വെള്ളവും കുടിച്ച് ഒറ്റ ശ്വാസത്തില്‍ കാര്യം പറഞ്ഞു. "ദുഷ്ട്ടന്മാര്‍, ഈ കൊച്ചിനെ കൊല്ലാന്‍ വേണ്ടിയായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ പ്ലൈനിന്റെ ട്ടയര്‍ പഞ്ചര്‍ ഒട്ടിച്ചു കൊടുക്കില്ലായിരുന്നു". എന്നും പറഞ് ശങ്കരേട്ടന്‍ ഒരു വടിയുമെടുത്ത് പുറത്തേക്ക് ഇരങ്ങി ചെന്ന് ഫൈറ്റര്‍ ജെറ്റിനെയും പൈലറ്റിനെയും ചീത്ത പറഞ്ഞു ഓടിച്ച് വിട്ടു! ഇതെല്ലാം കണ്ട് കടയുടെ ഉള്ളില്‍ കുലുങ്ങി ചിരിച്ചുകൊണ്ട് ഈ ഞാനും........"എന്താടാ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് ഒരു കൊല ചിരി, വല്ലതും ഒത്തൊ" എന്ന റൂം മേറ്റിന്റെ ചോദ്യം കെട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്

2009, ഓഗസ്റ്റ് 16, ഞായറാഴ്‌ച

നടയടിക്കുള്ള അപേക്ഷ....

പ്രിയപ്പെട്ടവരെ,

അങനെ ഞാനും ബ്ലോഗിന്റെ മാസ്മരിക വലയത്തില്‍ പെട്ട് ഇതിലേക്കു ഇറങുകയാണ്. ഇപ്പൊ ഞാന്‍ ബ്ലോഗിന്റെ ബാലപാഠം പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും എന്റെ ഈ നടയടിക്കുള്ള അപേക്ഷ അനുവദിച്ചു തരണം എന്നു വിനീതമായി.....