2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

കണ്ണില്‍ നിന്നും പുക വരുത്തുന്ന വിദ്യ!

ആയിരത്തിതൊള്ളായിരത്തി എണ്‍പത്തൊമ്പത്,ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത ദിവസ്സം.കോളേജ് കാലം.സ്ഥിരം പരിപാടിയായ ക്ലാസ്സില്‍ കയറാതെ ഒരു നട്ടുച്ചനേരത്ത് സങ്കേതമായ പന്തലിച്ചു കിടക്കുന്ന കശുമാവിന്‍ ചുവട്ടില്‍ കൂട്ടുകാരോടൊപ്പം.


കൂട്ടത്തില്‍ പ്രായം ചെന്നവനും,എന്റെയൊരു ബന്ധുകൂടിയുമായ കമറു എന്നോട് ചോദിച്ചു.

“നിനക്ക് സിഗരറ്റ് വലിച്ചിട്ട് കണ്ണില്‍ കൂടി പുക വരുത്താന്‍ അറിയാമൊ?”

സകല ദുശ്ശീലങ്ങളും വഴിക്കുവഴിയായി ഓവര്‍ ട്ടൈം എടുത്ത് പഠിച്ചു വരുന്ന കാലം.ഇതും അതിലൊന്നായിരിക്കുമെന്ന് കരുതിയും,പുതിയൊരു വിദ്യ കൂടി അഭ്യസ്സിക്കാം എന്ന് വിചാരിച്ചും, “ഇല്ല“ എന്ന് അല്‍ഭുതത്തോടെ ഞാന്‍.

“എങ്കില്‍ എനിക്കറിയാം.കാണണൊ?”

വേണം എന്ന് ഈയുള്ളവന്‍.

“എങ്കി പോയി ഒരു വിത്സ് വാങ്ങികൊണ്ട് വാ” എന്ന് കല്‍പ്പിച്ചു.ഹും,ബീഡി തന്നെ എരന്ന് വലിക്കുന്നവനാണ്!സാരമില്ല,ഒരു വിദ്യ പഠിക്കാനല്ലെ,സഹിക്കാം.എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഉണ്ടായിരുന്ന പൈസയെല്ലാം കൂടി തപ്പിപ്പെറുക്കി ഒരു വിത്സ് വാങ്ങികൊണ്ടുവന്ന് ചുണ്ടത്ത് വെച്ച് കത്തിച്ചു കൊടുത്തു.

അവന്‍ ഒരു വല്യ വലി വലിച്ച് പുക ഉള്ളിലേക്കെടുത്തു.എന്നിട്ട് എന്നെ നോക്കി പറഞ്ഞു,“ഇനി എന്റെ കണ്ണിലേക്ക് തന്നെ സൂക്ഷിച്ച് നോക്കണം.വേറെയെവിടെയും ശ്രദ്ധിക്കരുത് ട്ടാ”.

ഞാന്‍ വളരെ ശ്രദ്ധിച്ച്,ആകാംക്ഷയോടെ അവന്റെ കണ്ണിലേക്ക് തന്നെ ഉറ്റുനോക്കിയിരിക്കുകയാണ്.ഒരു തരി പൊക വന്നാലും എന്റെ കണ്ണിന് മിസ്സ് ആകരുത് എന്ന വാശിയോടെ.

“വരണ്ടാഡാ?”

“ഇല്ല” എന്ന് ഞാന്‍.അതിനിടക്ക് കാലിലെന്തൊ കടിച്ച പോലെ.കൈ കൊണ്ട് ഒന്ന് തൂത്തിട്ട്,ഞാനത് കാര്യമാക്കാതെ വീണ്ടും അവന്റെ കണ്ണിലേക്ക് തന്നെ.

“ഇപ്പഴാ‍ാ ഡാ”?

“ഹും...എന്തൊ ഒന്ന് വരാന്‍ പോണ പോലെ തോന്നണ്ട്” റിസ്ക്കാണെങ്കില്‍ വേണ്ടാട്ടെഡാ..നിര്‍ത്തിക്കൊ.ഒരു വിത്സിന്റെ കാശല്ലെ.ഞാന്‍ സഹിച്ചു”

വീണ്ടും കാലില്‍ എന്തൊ...മുട്ടിന് താഴെയായി,വേദനയുള്ള ഒരുതരം ചൊറിച്ചില്‍.എനിക്ക് കാലില്‍ എന്താണ് കടിച്ചത് എന്ന് നോക്കണമെന്നുണ്ട്,പക്ഷെ ആ നോക്കുന്ന സമയത്തെങ്ങാനും ലവന്റെ കണ്ണീന്ന് പൊഹ വന്നാലോ!വീണ്ടും സഹിച്ചിരുന്നു.

“ഇപ്പെങ്ങനെണ്ടഡാ‍ാ?”അവന്‍ വീണ്ടും...ഇപ്പൊ കാലിലെ വേദന ചൊറിച്ചിലിന്റെ സ്റ്റേജ് കഴിഞ്ഞ് വേദനയുടെ ക്ലൈമാക്സിലെത്തി തുടങ്ങി.

“ഒന്നൂല്ലാ” എന്ന് ഞെളിപിരി കൊണ്ട് പറഞ്ഞു ഞാന്‍.ഇനിയിപ്പൊ കണ്ണീന്ന് പൊക വരണത് കണ്ടില്ലെങ്കിലും സാരില്ല എന്ന് കരുതി ഞാനെന്റെ കാലിലേക്ക് നോക്കിയതും,എന്റെ കാലില്‍ കുത്തിവെച്ചിരുന്ന സിഗരെറ്റ് അവന്‍ എടുത്തതും ഒരുമിച്ചായിരുന്നു!

കാലിലേക്ക് നോക്കിയ ഞാന്‍ കാണുന്നത് ഒര് ഒറ്റരൂപ തുട്ടിന്റെ വലുപ്പത്തില്‍ എന്റെ മുട്ടിന് താഴെ പൊള്ളിയിരിക്കുന്നതാണ് കാണുന്നത്.കണ്ണില്‍ നിന്നും പൊക വരുത്തുന്ന വിദ്യ കാണാന്‍ ശ്രദ്ധിച്ചിരുന്ന ഞാന്‍ ആദ്യത്തെ പൊള്ളലിന്റെ വേദന എന്റെ “ഓവര്‍ കോണ്‍സണ്ട്രേഷന്‍“ കാരണം അറിയാതെ പോയി!

“ദേ ഇപ്പ പൊക വന്നല്ലോ”എന്ന് കേട്ടതും ആ വേദനയിലും ഞാന്‍ അവന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി.

“എന്റെ കണ്ണീന്നല്ലഡാ...നിന്റെ കണ്ണീന്ന്!“ ചിരിച്ച് കൊണ്ട് അവന്‍.

സത്യം,വേദനകൊണ്ട് എന്റെ കണ്ണീന്ന് പൊക മാത്രമല്ല പൊന്നീച്ചയും വന്നിരുന്നു!

കണ്ണിലെ പൊകയുടെ ഓര്‍മ്മയ്കായി ആ പൊള്ളിയ അടയാളം പിന്നേം ഒരുപാട് നാള്‍ ഉണ്ടായിരുന്നു എന്റെ കാലില്‍.

2010, ജൂലൈ 28, ബുധനാഴ്‌ച

ഒരു ഡിസ്കോത്തിക്ക് രാത്രി

ഒരുപാടു നാള്‍ക്കു ശേഷമാണ് സന്ദീപിന്റെ ഫോണ്‍ വരുന്നത്.ഇപ്പ്രാവശ്യം എന്തായാലും വീക്കന്റില്‍ ഒരുമിച്ച് ഭക്ഷണത്തിന് കൂടാം എന്ന തീരുമാനത്തോടെ ഞങ്ങള്‍ ഫോണ്‍ വെച്ചു.

അങ്ങിനെ വ്യാഴാഴ്ച്ച വൈകീട്ട്  അഞ്ചരക്ക് എന്നെ വിളിച്ച് കൃത്യം എട്ട് മണിക്ക് റെഡിയായി നില്‍ക്കാന്‍ പറഞ്ഞുവെങ്കിലും ഒട്ടും വൈകാതെ തന്നെ സന്ദീപ് കൃത്യം ഒന്‍പതര മണിയായപ്പോഴേക്കും എന്റെ ബില്‍ഡിങ്ങിന് താഴെ എത്തി.

എനിക്കറിയാവുന്ന “ആപ്പ ഊപ്പ” റെസ്റ്റോറന്റുകളുടെ പേരുപറഞ്ഞ് അയാള്‍ക്ക് എന്നോടുള്ള മതിപ്പ് കളയണ്ട എന്ന് കരുതിയതിനാലും,കൂടെയുള്ളയാള്‍ അത്യാവശ്യം പ്രമാണി ആയതുകൊണ്ടും എവിടെ പോകണം എന്തു ഭക്ഷണം കഴിക്കണം എന്നൊക്കെ അദ്ദേഹത്തോട് തീരുമാനിക്കാന്‍ പറഞ്ഞ് ഞാന്‍ ഫോണില്‍ മെസ്സേജ് ചെയ്യുന്ന തിരക്കിലാണ് എന്ന വ്യാജേന ഒരൊറ്റ ഇരുപ്പിരുന്നു.

“എന്നാല്‍ നമ്മുക്ക് കരാമയിലേക്ക് പോകാം,അവിടെ “മിര്‍ച്ചി”എന്ന നല്ലൊരു ബാര്‍ റെസ്റ്റോറന്റുണ്ട്.അവിടെയാകുമ്പോള്‍ അല്‍പ്പസ്വല്‍പ്പം എരിവും കിട്ടും”

ലോകത്തുള്ള സകല കള്ളുകുടിയന്മാര്‍ക്കും ഇഷ്ടമുള്ള സംഭവമാണ് ഈ “എരിവ്”.ഞാന്‍ മനസ്സിലും പറഞ്ഞു.അങ്ങിനെ കഷ്ടപെട്ട് ഒരു പാര്‍ക്കിങ്ങില്‍ വണ്ടി തിരുകി വെച്ച് മിര്‍ച്ചിയുടെ കവാടത്തിലെത്തി.വാതിലിന്റെ ഒരു വശത്ത് ഒരു ആഫ്രിക്കന്‍ കരുമാടികുട്ടന്‍ അവന്റെ തന്നെ നിറത്തിലുള്ള സ്യൂട്ടുമിട്ട് നില്‍ക്കുന്നു.സൂക്ഷിച്ച് നൊക്കിയാലെ സ്യുട്ട് ഇട്ടത് മനസ്സിലാകു.ഇത്തരക്കാരെ കണ്ടാല്‍ സാധാരണ ഞാന്‍ മൈന്റ് ചെയ്യാറില്ല,കാരണം എന്തെങ്കിലും കാരണവശാല്‍ അവന്മാര്‍ നമ്മളെ നോക്കി ചിരിച്ചാല്‍ കാണുന്നവര്‍ക്ക് ഫീല്‍ ചെയ്യില്ലെ ഞങ്ങള്‍ തമ്മില്‍ എന്തോ ഒര് ബന്ധം...

വാതിലിന്റെ ഇടത് വശത്തായി ഒര് അമ്മച്ചി പെയിന്റും പാട്ടയില്‍ ഉമ്മ കൊടുത്ത ചുണ്ടുമായി നില്‍ക്കുന്നു.

“സാര്‍,രാത്രി പതിനൊന്നരക്കു ശേഷം ഇവിടെ “ഡിസ്കൊ“ ഉണ്ട്,അതിന്റെ ഫീസ് ഇവിടെ അടക്കണം” സുഹൃത്ത് എന്നൊട് ആഗ്യഭാഷയില്‍ വേണൊ എന്ന് ചോദിച്ചു.

ഡിസ്കൊ എന്നു കേട്ടതും എന്റെ മനസ്സില്‍ ഡിസ്കൊ ശാന്തിയും സില്‍ക്ക് സ്മിതയും പിന്നെ പല നിറത്തിലുള്ള മിന്നിമറയുന്ന വെളിച്ചവും ഓടിയെത്തി.

എങ്കിലും ഒട്ടും മുഖത്ത് താല്‍പ്പര്യം കാണിക്കാതെ,ഇതൊക്കെ മോശമല്ലെ,എന്ന ഭാവവും ഫിറ്റ് ചെയ്ത്,എനിക്കായിട്ട് വേണ്ട പിന്നെ നിനക്ക് വേണങ്കില്‍ ആയിക്കൊ എന്ന മട്ടില്‍ നിന്നു.

എന്റെ അതേ കണ്‍ഫ്യുഷനില്‍ നിന്നിരുന്ന സുഹൃത്ത് പിന്നൊന്നും ആലോചിക്കാതെ പൈസ എടുത്തു കൊടുത്തു.

അങ്ങിനെ കയ്യില്‍ ഓരോ സീലും അടിച്ച് തന്ന് ഞങ്ങളെ ഉള്ളിലേക്ക് കയറ്റി വിട്ടു.ഉള്ളില്‍ കയറിയ ഞങ്ങളെ മെഴുകുതിരി കത്തിച്ചു വെച്ച ഒരു മേശക്കു ചുറ്റുമായി ഇരുത്തി.ഇരുന്ന ഉടന്‍ സുഹൃത്ത് ഒന്നിന് പോയി.

അവിടെ ഇരിപ്പുറപ്പിച്ചതും ഞാനെന്റെ സ്ഥിരം സ്വഭാവമായ ചുറ്റുവട്ട നിരീക്ഷണം തുടങ്ങി.കാണുന്നവര്‍ക്ക് വായ്നോട്ടം പോലെ തൊന്നുമെങ്കിലും സത്യത്തില്‍ അതല്ല എന്ന് എനിക്കു മാത്രമെ അറിയു.

അങ്ങിനെ വായ്നോട്ടം..സോറി,നിരീക്ഷണം പുരോഗമിച്ചു വരുന്നതിനിടയില്‍ ബെയറര്‍ ഓര്‍ഡര്‍ എടുക്കാന്‍ എത്തി.എന്റെ ഇഷ്ട്ട ഭക്ഷണമായ പുട്ടും ബീഫ് വരട്ടിയതും അവിടെ കിട്ടില്ല എന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാല്‍ എന്നോട് ചോദിക്കാതിരിക്കാനായി ഞാന്‍ വീണ്ടും എന്റെ ആയുധമായ മൊബൈല്‍ ഫോണ്‍ എടുത്ത് മെസ്സേജ് ചെയ്യാന്‍ ആരംഭിച്ചു.

“സര്‍, ഓര്‍ഡര്‍ പ്ലീസ്സ്...”

ഭാഗ്യത്തിന് അപ്പോഴേക്കും സുഹൃത്ത് തിരിച്ചെത്തി അദ്ദേഹത്തിന് ചൂടനും എനിക്ക് ഒരു തണുപ്പനും ഡ്രിങ്ക്സ് പറഞ്ഞു.

കുടിക്കാന്‍ കൊണ്ടുവന്നതോടൊപ്പം കുറെ ഗ്രില്ല് ചെയ്ത തീറ്റസാധനങ്ങളും കൊണ്ടു വച്ചു.ഇതൊന്നും ഓര്‍ഡര്‍ ചെയ്തതല്ലല്ലൊ എന്നു വേവലാതിയോടെ ഞാന്‍ ചോദിച്ചപ്പൊള്‍ ഇതൊക്കെ കഴിക്കാനിരിക്കുന്ന ബുഫ്ഫെയുടെ കൂടെയുള്ളതാണെന്നും പറഞ്ഞു.

ഇതിനെ “സ്റ്റാര്‍ട്ടര്‍“ എന്നാണത്രെ ഇവിടങ്ങളില്‍ പറയുക.

കൊള്ളാം സ്റ്റാര്‍ട്ടര്‍ ഇങ്ങിനെയാണെങ്കില്‍ ഇനി വരാന്‍ പോകുന്ന “എന്‍ഡര്‍” എങ്ങിനെയായിരിക്കും എന്ന് മനസ്സിലാലോചിച്ച് അമ്പരന്നിരുന്നു ഞാന്‍.

അങ്ങിനെ ലോകത്തുള്ള സകലമാന കാര്യങ്ങളും സംസാരിച്ച് ഞങ്ങള്‍ മെയിന്‍ കോഴ്സ്സിലേക്ക് കയറി.

ഒരു പ്ലേറ്റില്‍ കുത്തിനെറക്കാവുന്നത്ര നെറച്ച്,മറ്റുള്ളവരുടെ “ആദ്യമായിട്ടാണല്ലെ ബുഫ്ഫെ” “ആര്‍ യു ഫ്രം സോമാലിയ?”എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന നോട്ടത്തെയും അതിജീവിച്ച് ഞാന്‍ എന്റെ സീറ്റില്‍ മടങ്ങിയെത്തി സാവധാനം തീറ്റയാരംഭിച്ചു.

വീട്ടില്‍ പണ്ടേ കത്തിയും മുള്ളും ഉപയോഗിച്ച് കഴിച്ച് ശീലിച്ചിരുന്നതിനാല്‍,രണ്ട് വട്ടം കത്തി തെറിച്ച് നിലത്തു വീണതൊഴിച്ചാല്‍ വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല.

അപ്പോഴേക്കും ഡിസ്കൊ ദുപ്പ തുടങ്ങും എന്ന അനൌണ്‍സ്സ്മെന്റ് മുഴങ്ങി.സമയം വാച്ചില്‍ കൃത്യം പതിനൊന്നര.ഒരുവിധം വാരിവലിച്ചകത്താക്കി.മധുരം ഒന്നും കഴിക്കാന്‍ സാധിച്ചില്ല എന്ന വിഷമം മാത്രം ബാക്കി.പക്ഷെ വരാന്‍ പോകുന്ന മധുരത്തെ കുറിച്ചാലോചിക്കുമ്പോള്‍...

ഡാന്‍സ് ഫ്ലോറിന്റെ മൂലയില്‍ ഒരു മനുഷ്യന്‍ കഴുത്തിലൂടെ ഹെഡ്ഡ് ഫോണ്‍ ഇട്ട് ഇരുട്ടത്ത് കൂളിങ്ങ് ഗ്ലാസ്സൊക്കെ വെച്ച് ഇരിക്കുന്നു.അതാരാണെന്ന് ചോദിക്കാന്‍ തലതിരിച്ചതും,അതു “ഡിസ്ക്കൊ ജോക്കി”ആണെന്ന് സന്ദീപ് പറഞ്ഞു.അപ്പോഴും കഴുത്തില്‍ ഹെഡ്ഡ് ഫോണ്‍ ഫിറ്റ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് മാത്രം സുഹൃത്ത് പറഞ്ഞില്ല!ഇനിയിപ്പൊ ഡിസ്ക്കൊ ജോക്കിക്ക് ചെവി കഴുത്തിലായിരിക്കുമൊ?

പെട്ടെന്ന് കാതടിപ്പിക്കുന്ന സംഗീതവും,ഫ്ലാഷ് ലൈറ്റുകള്‍ മിന്നിമറയാനും ആരംഭിച്ചു.ഞാന്‍ കണ്ണടക്കാതെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.പെട്ടെന്ന് എന്റെ തൊട്ടപ്പറത്തുണ്ടായിരുന്ന ടേബിളിലെ ഒരമ്മായി വെളിപാട് കിട്ടിയെന്ന പോലെ ചാടിയിറങ്ങി ഡാന്‍സ് തുടങ്ങി.

അങ്ങിനെ സാവധാനം ഓരൊരുത്തരായി ഫ്ലോറിലിറങ്ങി ഡാന്‍സ് ആരംഭിച്ചു.ഏതാണ്ട് നമ്മുടെ നാട്ടില്‍ കാണുന്ന വെളിച്ചപ്പാടുതുള്ളല്‍ പോലെ!

ഇടക്കിടെ മിന്നുന്ന ലൈറ്റ് കൊണ്ടു വേണം ആളെ തിരിച്ചറിയാന്‍!സാരമില്ല ശരിക്കും ഡാന്‍സ് തുടങ്ങുമ്പോള്‍ മുഴുവന്‍ ലൈറ്റും കത്തിക്കുമായിരിക്കും.

ഏറെ കഴിഞ്ഞിട്ടും മാറ്റമൊന്നും കാണാതായപ്പോള്‍ ഞാന്‍ പതുക്കെ സുഹൃത്തിന്റെ ചെവിയില്‍ ചോദിച്ചു,

“എവിടെ ഡാന്‍സ് ചെയ്യുന്ന പെണ്ണുങ്ങള്‍?“

“പെണ്ണുങ്ങളോ?”

“ഹാ..ഡിസ്കൊ ചെയ്യുന്ന പെണ്ണുങ്ങള്‍?”

“ഏയ്..അങ്ങനെ പ്രത്യേകിച്ച് ഡാന്‍സ് ചെയ്യാനായി മാത്രം ആള്‍ക്കാരില്ല,കണ്ടില്ലെ നമ്മളൊക്കെ തന്നെയാ ഡാന്‍സ് ചെയ്യുന്നത്!” “എന്താ ഒന്നു നോക്കണോ”?

എന്റെ മുഖഭാവം കണ്ടിട്ടായിരിക്കും പുള്ളി തലതിരിച്ചിരുന്നു.ഇവിടെ,ഇങ്ങനെ ഡാന്‍സ് ചെയ്യുന്നതിലും ഭേദം കൊടുങ്ങല്ലുര്‍ ഭരണിക്ക് പോകുന്നതല്ലെ എന്ന് ഞാനും മനസ്സിലോര്‍ത്തു.

ഏറെ താമസിയാതെ പണ്ടാരൊ പറഞ്ഞ്ഞ പോലെ,“ആരോ“ ചന്തക്കു പോയ പോലെ ഞങ്ങളും പുറത്തേക്കിറങ്ങി. പുറത്ത് വാതുക്കല്‍ ഒരു കരുമാടികൂട്ടം തന്നെ നില്‍പ്പുണ്ട്.

അതിലൊരു കരുമാടികുട്ടന്‍ എന്നെ നോക്കിയൊന്ന് ചിരിച്ചില്ലെ? അതോ എനിക്ക് തോന്നിയതൊ....

2010, ജൂൺ 15, ചൊവ്വാഴ്ച

ഒരു സുഹൃത്ത് സംഭാഷണം.

ഡേയ്,ഞാനൊരു ലിങ്ക് അയച്ചിരുന്നു,കിട്ടിയൊ?

ഇല്ല.

ഇന്നലെ നീ മെയില്‍ ചെക്ക് ചെയ്തിരുന്നൊ?

ആ ഒര് ലിങ്ക് കിട്ടീര്‍ന്ന്.എന്തൂട്ട് കോപ്പാണ്ടാ അത്?

ഡാ അതെന്റെ ബ്ലോഗാണെടാ...

ബ്ലോഗൊ? അതെന്തൂട്ട് പുകിലാണ്ടാ‍ാ??

ഡാ അത് ഈ മനസ്സില്‍ തോന്നുന്നതും തോന്നിയതും അല്ലാത്തതും പിന്നെ അത്യാവശ്യം നുണകളും എഴുതിപ്പിടിപ്പിക്കാനുള്ള ഒരു സ്ഥലം.

നോണെഴ്താന്‍ സ്ഥലോ?കലക്കീട്ട്ണ്ട്റ്റാ...നെന്റെ നൊണെഴ്താന്‍ ഇമ്മാതിരി സ്ഥലൊന്നും പോരല്ലടാ..ഒരു ജില്ല ഫുള്ളാ തന്നെ വേണം.

അതൊക്കെ പോട്ടെ,നീ തുറന്ന് വായിച്ചു നോക്കിയൊ?

ഇല്ലഡാ കോപ്പെ..ഞാന്‍ തൊറന്ന്,പക്ഷെ ഒരുമാതിരിഷ്ടാ...വായിക്കാന്‍ തോന്നണില്ല.

എന്തെയ്..??

എന്നെക്കൊണ്ടാവില്ലാട്ടാ...കച്ചറ പരിപാടി...അയിലും നല്ലത് നീയെനിക്ക് പാഷാണം വാങ്ങിതരലാണെടാ...

ഡാ,നീയൊന്ന് വായിച്ച് നോക്ക്.നിനക്കിഷ്ട്ടപ്പെടും.

എന്തൂട്ട് ഇഷ്ട്ടം...മറ്റേ സൈസ് സാധനം വല്ലതുണ്ടറാ??

നീ വായിച്ച് നോക്ക്.ഇടക്കൊക്കെ കാണും എന്തെങ്കിലും.

ന്നാ..ഒള്ളത് മാത്രം ഇങ്ങട് അയച്ച് താടാ ശവീ.

നീയാ ലിങ്ക് ഒന്ന് തുറന്ന് നൊക്കടാ..അല്ലെങ്കില്‍ നിനക്ക് ഞാന്‍ എല്ലാ പൊസ്റ്റിന്റേം pdf അയച്ച് തരട്ടെ?

അതെങ്ങാനയച്ചാ നെന്നെ കൊല്ലൂട്ടാ‍...

ഞാനയക്കും.

എന്നാ നെന്നെ വീട്ടീ വന്ന് തല്ലൂട്ടഡാ മരപട്ടീ...ഒര് സാധനായിട്ട് എറങ്ങീരിക്കേണ്! മന്ഷന്റെ മനസ്സമാധാനം കള്യാന്‍..

ഡാ വായിച്ചിലെങ്കിലും സാരമില്ല,നിനക്ക് എന്നെയൊന്ന് പ്രോത്സാഹിപ്പിച്ചു കൂടെ?

എന്തൂട്ട് പ്രോത്സാഹനം...തേങ്ങാക്കൊല...അതൊക്കെ മര്യാക്ക് എഴുതുന്നോര്‍ക്കാ...നീ വണ്ടി വിടറാ...

എന്നാലും....

ഒരെന്നാല്യൂല്ല.നീ സ്ഥലം കാലിയാക്ക്യേ...ല്ലങ്കീ പെശകാട്ടാ...

നീ വായിച്ചില്ലെങ്കില്‍ നിന്നെ എഴുതി ഞാന്‍ നാറ്റിക്കും.

എന്തൂട്ട്?എന്ന്യാ നാറ്റിക്കണെ??അതും ആരും തൊറക്കാത്ത നിന്റെ ബ്ലോഗിലെഴുതി നാറ്റിക്കേ?? നല്ല ചേലായിട്ട്ണ്ട്!

നിന്നെ എഴുതി നാറ്റിച്ചട്ട് തന്നെ കാര്യം.എഴുതി കഴിഞ്ഞിട്ട് നിനക്കൊരു കോപ്പി അയച്ചുതരാട്ടാ.

പോഡാ പിശാചേ...“........” “.........” “......”
“........” “.........” “......”ഡാവ് പരിപാട്യായിട്ട് എറങ്ങീരിക്ക്യാ,വയറ് നെറച്ചും കിട്ടീപ്പൊ മത്യായാ നെനക്ക്?

ഡാ ഒന്ന് നിര്‍ത്തെടാ.ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ?

അല്ലെങ്കിലെ ഇനീം നീയാ ഒടുക്കത്തെ ലിങ്ക് അയക്കും!ഇനി മേലില്‍ അയക്കര്‍ത്ട്ടാ...ഇനീം അയച്ചാ ബാക്കിള്ള സ്റ്റോക്കൂടി എടുത്തലക്കും..കാത്പൊട്ടണ സൈസ്! മന്‍സ്സിലായാ?

എന്നാ ശരിയെടാ,പറഞ്ഞപോലെ,ബൈ.

2010, ജൂൺ 9, ബുധനാഴ്‌ച

എത്രയും പ്രിയം നിറഞ്ഞ ശ്രീ അബു അബ്ദുള്ള ജാഫര്‍ വലീദ് ഇക്കാക്ക്

അബൂക്കറിനു ലഭിച്ച കത്തും അതിനയച്ച മറുപടിയും
DEAR FRIEND,
I AM ABU ABDULLAH JAFAR WALID. I AM 74 YEARS OLD.I AM A CITIZEN OF SAUDI ARABIA,BUT I AM RESIDENT IN CAYMAN BRAC ISLAND LOCATED SOUTH OF CUBA.I WAS BORN AN ORPHAN. I HAVE NO FATHER OR MOTHER,AND I HAVE NO RELATIVES.
(ന്റെ പേര് അബു അബ്ദുള്ള ജാഫര്‍ വലീദ്.എനിക്ക് വെറും എഴുപത്തിനാല് വയസ്സേ ആയിട്ടുള്ളു.സൌദിക്കാരനാണെങ്കിലും ഞാന്‍ ഇപ്പൊ ക്യൂബയിലാണ്. തന്തയും തള്ളയും ബദ്ധുക്കളിമില്ലാത്ത ഒരു പാവം അനാഥനാണ് ഞാന്‍.)
I STRUGGLED AND WORKED HARD AND ALMIGHTY ALLAH BLESSED ME ABUNDANTLY WITH RICHES.
(ഞാന്‍ കഷ്ട്ടപ്പെട്ട് പണിയെടുത്തു.ഒടേതമ്പുരാന്‍ എനിക്ക് ഇഷ്ട്ടം പോലെ കാശ് തന്നു.)
I USED TO BE A DEALER IN GOLD AND DIAMONDS.I AM NOW OLD AND SICK.
(ഞാനൊരു സ്വര്‍ണ്ണ കച്ചൊടക്കാരനായിരുന്നു,പക്ഷെ ഞാനിപ്പൊ വയ്യാത്ത കെളവനായിപോയി.)
I HAVE NO WIFE AND I HAVE NO CHILDREN.I DID NOT GET MARRIED DUE TO A PERSONAL REASON I CANNOT DISCLOSE TO YOU.
(പറയാന്‍ വയ്യാത്ത കാരണത്താല്‍ കല്യാണം കഴിക്കാത്തത്കൊണ്ട് ഭാര്യയെ കിട്ടിയില്ല,അതുകൊണ്ട് തന്നെ കുട്ടികളുമില്ല.)
FOR 2 YEARS NOW I AM SERIOUSLY SICK.I AM PRESENTLY IN HOSPITAL. THE ILLNESS GOT COMPLICATED AND I SUFFERED A HEART ATTACK WHICH HAS AFFECTED MY SPEECH AND HEARING. I CAN NO LONGER TALK AND I AM ALSO DEAF. HALF OF MY BODY IS PARALYZED.
(കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ ഗുരുതരമായ അസുഖത്തിലാണ്.ഇപ്പൊ ആശുപത്രിയിലും.ഒരു നെഞ്ചുവേദന വന്ന് എന്റെ സംസാരശേഷിയും കേള്‍വിശക്തിയും തട്ടിപോയി.ബോണസ്സായി ശരീരത്തിന്റെ ഒരു വശവും തളര്‍ന്ന് കിട്ടി.)
I SEND YOU THIS MAIL WITH THE HELP OF THE PRIVATE NURSE ASSISTING ME. I CAN ONLY MOVE MY RIGHT HAND, AND I AM ABLE TO WRITE LITTLE WITH IT.
WHAT I HAVE WRITTEN IS BEEN SENT TO YOU VIA EMAIL BY MY PRIVATE NURSE AND CARE TAKER.
(എന്റെ കൂടെ നില്‍ക്കുന്ന ഉരുപ്പടിയുടെ സഹായത്താലാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ കത്തെഴുതുന്നതും അയക്കുന്നതും.കുഴപ്പമില്ലാത്ത വലതു കൈയ്യുടെ സഹായത്താലാണ് ഇതെഴുതുന്നത്.)
I HAVE LITTLE TIME SO I HAVE COMMITTED IT TO SPREADING MY WEALTH TOWARDS BETTER HEALTH CARE FOR MANKIND IN THE HOSPITAL WHERE I AM ,I HAVE GIVEN THE MANAGEMENT ENOUGH FUNDS
TO UPGRADE AND BUILD A NEW CANCER RESEARCH FACILITY. THIS WILL PROVIDE BETTER HEALTH CARE FOR OTHER CANCER PATIENTS.
(ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞ ഞാന്‍ എന്റെ സമ്പത്തില്‍ ഒരു പങ്ക് ഞാന്‍ കിടക്കുന്ന ആശുപത്രിക്ക് നല്‍കുവാന്‍ തീരുമാനിച്ചു.ആയതുപ്രകാരം പുതിയ കെട്ടിടത്തിനും നവീകരണത്തിനുമായി ഒരു തുക നല്‍കുകയും ചെയ്തു.)
I DON'T KNOW YOU,BUT MY HEART DIRECTS ME THAT
I MUST CHOOSE A TOTAL STRANGER TO CARRYOUT THESE TASK. DUE TO MY CONDITION AND THE WISH OF ALMIGHTY ALLAH I AM CONTACTING YOU WITH THE HOPE THAT YOU WILL CARRYOUT
MY INSTRUCTION FOR THE SAKE OF HUMANITY.I HAVE US$6M IN GOLD. I WANT YOU TO TAKE CUSTODY OF THE GOLD, SELL IT AND USE THE MONEY TO BUILD AN ORPHANAGE IN YOUR COUNTRY.
YOU WILL NAME IT ABU ABDULLAH JAFAR WALID ORPHANAGE HOME.
(എനിക്ക് നിങ്ങളെ അറിയില്ലെങ്കിലും എന്റെ ഹൃദയം പറഞ്ഞത്,എന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഞാന്‍ തീര്‍ച്ചയായും ഒരു അപരിചിതനെ തന്നെ തിരഞ്ഞെടുക്കണം എന്നാണ്. എന്റെ കയ്യിലുള്ള US$6M തുകക്കുള്ള സ്വര്‍ണ്ണം നിങ്ങള്‍ക്ക് തരുവാനാണ് എന്റെ തീരുമാനം. ആ തുക ഉപയോഗിച്ച് നീ ഒരു ഓര്‍ഫനേജ് പണിത്,അതിന് നിന്റെ പേരിടാതെ എന്റെ പേര് തന്നെയിടണം.)
THESE IS MY HEART DESIRE.YOU MUST FOLLOW MY WISH FOR IT WILL GLADDEN THE HEART OF ALMIGHTY ALLAH.
IF YOU ARE READY TO DO THIS AND CARRYOUT MY WISH, THEN SEND ME THE FOLLOWING DETAILS VIA MY PRIVATE EMAIL: mr.abuwalid001@qatar.io
(എന്റെ ഹൃദയാഭിലാഷം നടപ്പിലാക്കി തരാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ താഴെ കാണുന്ന വിവരങ്ങള്‍ എന്റെ ഇമെയ്ല്‍ വിലാസത്തിലേക്ക് അയക്കുക.)
[1] YOUR FULL NAMES
[2] YOUR PHONE/FAX NUMBER
[3] AND YOUR RESIDENTIAL ADDRESS.
WITH THE HELP OF MY PRIVATE NURSE I WILL BE IN CONTACT WITH YOU. I AWAIT YOUR REPLY.
MAY ALMIGHTY ALLAH {SALL ALLAHU ALAYHI WASALLAM} EXTEND HIS MERCY OVER YOUR HOUSEHOLD.
(എന്റെ സ്വകാര്യ നഴ്സ്സിന്റെ സഹായത്തോടെ ഞാന്‍ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.മറുപടിക്കായി കാത്തിരിക്കുന്നു.)

YOURS FAITHFULLY,ABU ABDULLAH JAFAR WALID.
(വിശ്വസ്തതയോടെ,അബു അബ്ദുള്ള ജാഫര്‍ വലീദ്)


എത്രയും പ്രിയം നിറഞ്ഞ ശ്രീ അബു അബ്ദുള്ള ജാഫര്‍ വലീദ് ഇക്കാക്ക്,

ശ്രീനിയേട്ടന്‍ പറഞ്ഞ അറിവേയുള്ളു എനിക്ക് ക്യൂബയെ കുറിച്ച്,എങ്കിലും ക്യൂബയില്‍ എല്ലാവര്‍ക്കും സുഖം എന്ന് കരുതുന്നു.എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല,സന്തോഷം കൊണ്ട് വാക്കുകളും കിട്ടുന്നില്ല.എന്തായാലും ഇത്രപെട്ടെന്ന് എനിക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നല്ലൊ എന്നാലോചിക്കുമ്പൊള്‍ ഒരെത്തും പിടിയും കിട്ടുന്നില്ല.ഈ ലോകത്ത് ഇത്രമാത്രം ആളുകളുടെ ഇടയില്‍ നിന്ന് വലീദ്ക്ക എന്നെ മാത്രം ഈ കാരുണ്യ പ്രവര്‍ത്തിക്ക് വേണ്ടി തിരഞ്ഞെടുത്തല്ലൊ എന്നാലോചിക്കുമ്പോള്‍ അഭിമാനവും അതോടൊപ്പം സന്തോഷവും തോന്നുന്നു.ഇക്കാടെ പേരു വായിച്ചപ്പോള്‍ ആദ്യം ഞാന്‍ വിചാരിച്ചു എന്നെ പണ്ട് മദ്രസ്സയില്‍ പഠിപ്പിച്ച ഉസ്താദ് ആയിരിക്കും എന്ന്,പിന്നെ ആലോചിച്ചപ്പോള്‍ മനസ്സിലായി ആ പിശുക്കന്‍ ഒരു കാരണവശാലും ഇത്രയും സ്വര്‍ണ്ണം എനിക്ക് വെറുതെ തരില്ല എന്ന്.

എന്നാലും വെറും എഴുപത്തിനാല് വയസ്സായപ്പോഴേക്കും ഇത്ര വല്യ മനസ്സുള്ള വലീദ്ക്കാക്ക് ഇത്രയും വല്യ അസുഖങ്ങള്‍ വന്നല്ലോ എന്നാലോചിക്കുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോകുകയാണ്.അതങ്ങനെയാണ് ഇക്കാ,നല്ല മനസ്സുള്ളവര്‍ക്ക് ഈ ഭൂമിയില്‍ സമാധാനം ഉണ്ടാകില്ല.

ഇക്കാക്ക് എത്രാമത്തെ അറ്റാക്കാണ് വന്നത് എന്നൊന്നും എഴുതി കണ്ടില്ല,സധാരണ ഇവിടെയൊക്കെ മൂന്നാമത്തേതില്‍ തട്ടിപോകുകയാണ് പതിവ്.ഇക്കാക്ക് ഇനിയും ബാക്കി ഉണ്ടെന്ന് കരുതുന്നു.എന്തായാലും ഇക്കാടെ വലത് കൈക്ക് കുഴപ്പമൊന്നും ഇല്ലാത്തത് നന്നായി.അതുകൊണ്ടല്ലെ ഈ വിവരം എന്നെ എഴുതി അറിയിക്കന്‍ സാധിച്ചത്!മാത്രമല്ല,എന്തെങ്കിലും കൊടുക്കുന്നതും വാങ്ങുന്നതും വലതു കൈകൊണ്ടാകണം എന്നതാണ് ഇവിടുത്തെ ഒരു കീഴ്വഴക്കം.ക്യൂബയില്‍ എങ്ങ്നെയാണാവൊ.പിന്നെ ഒരു പ്രധാന കാര്യം,കിട്ടുമെന്ന് കണ്ടാല്‍ ഊറ്റാന്‍ ഒരുപാട്പേര്‍ കാണും.അതുകൊണ്ട് ചോദിക്കുന്നവര്‍ക്കൊക്കെ കാശ് വാരിക്കോരി കൊടുക്കരുത്.എല്ലാത്തിനും ഒരു പിടിപ്പ് വേണം.എല്ലാം പറ്റിക്കല്‍ പ്രസ്ഥാനവുമായി നടക്കുന്നവരാണെന്നേ.ഒറ്റയെണ്ണത്തിനെ വിശ്വസിക്കരുത്.ഇക്കാക്ക് എന്നെ വിശ്വാസമുണ്ടെങ്കില്‍,ഇവിടെ കുറച്ച് ഭൂമി വാങ്ങിയിട്,ഒരൊറ്റ മാസം കൊണ്ട് ഞാനത് ഇരട്ടിയാക്കി തരാം.അല്ല,കയ്യാലപുറത്തെ തേങ്ങ പോലെയിരിക്കുന്ന ഇക്കാക്കെന്തിനാ ഇനി കാശ് അല്ലെ?

എന്തായാലും ഈ അവസ്ഥയിലും വലീദ്ക്കാനെ പൊന്നു പോലെ നൊക്കാന്‍ ഒരു “സ്വകാര്യ ഉരുപ്പടിയെ“ കിട്ടിയത് വല്യ സമാധാനമായി അല്ലെ?കിടപ്പാണെങ്കിലും കാര്യങ്ങള്‍ക്കൊന്നും ഒരു മുട്ട് വരരുതല്ലൊ.ഏത്?ഇതില്‍ നിന്നും കുറച്ച് സ്വര്‍ണ്ണം ആ കൊച്ചിനും കൂടി കൊടുത്തെക്കാമായിരുന്നു.നോക്കട്ടെ,ഓര്‍ഫനേജ് പണിത് കഴിഞ്ഞ് ബാക്കിയെന്തെകിലും ഉണ്ടാകുമൊയെന്ന്.സ്വര്‍ണ്ണത്തോടൊപ്പം ആ കൊച്ചിന്റെ വിലാസം കൂടി അയക്കാന്‍ മറക്കരുതേ!വേണമെങ്കില്‍ ആ കൊച്ചിന് നമ്മടെ ഓര്‍ഫനേജില്‍ ഒരു പണിയും തരപ്പെടുത്താം.

വലീദ്ക്കാടെ കാര്യം ഒരു വല്ലാത്ത അല്‍ഭുതം തന്നെ!സാധാരണ ഇത്ര പൈസയൊക്കെ ഉണ്ടാകുമ്പോള്‍ മിനിമം മൂന്ന് ഭാര്യയും ഒരു പതിനഞ്ച് മക്കളെങ്കിലും ഉണ്ടാകണ്ടതായിരുന്നു.സെറ്റപ്പിന്റെ കണക്കൊക്കെ വേറെ!അന്നാലോചിചിരുനെങ്കില്‍ ഇന്നിപ്പൊ ഇങ്ങനെ കിടന്നു വെറുതെ കഷ്ട്ടപ്പെടണമായിരുന്നോ?ഞങ്ങടെ ഭാഷയില്‍ ഒരു ചൊല്ലുണ്ട്,“സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാല്‍.....” അവിടെ ക്യൂബന്‍ ഭാഷയില്‍ എന്താണാവൊ പറയുന്നത്.

അതൊക്കെ പോട്ടെ,നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം.എന്താണ് വലീദ്ക്കാടെ പരിപാടി? സ്വര്‍ണ്ണം എങിനെ അയക്കാനാണ് പ്ലാന്‍? ആദ്യം എത്ര കിലൊ അയക്കുന്നുണ്ട്?വിമാന മാര്‍ഗമാണ് അയക്കുന്നതെങ്കില്‍ ദയവായി ഞങ്ങളുടെ എയര്‍ ഇന്ത്യ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.കാരണം കാട്ടില്‍ പോയി തിരഞ്ഞ് എനിക്കത്ര പരിചയം പോര.പിന്നെ ക്യൂബയിലെ പോലെയല്ല ഇവിടെ സ്വര്‍ണ്ണത്തിനൊക്കെ വില തീരെ കമ്മിയാണ്.വിറ്റ് കഴിഞ്ഞ് പിന്നെ “ഞഞ്ഞാ പിഞ്ഞാ“ വര്‍ത്തമാനം പറയരുത്.എന്തൊക്കെയായാലും ഓര്‍ഫനേജ് പണിയാനുള്ള കാശ് കിട്ടിയാല്‍ മതിയായിരുന്നു.എന്തെങ്കിലും പോരാതെ വരുകയാണെങ്കില്‍ ഞാന്‍ ചേര്‍ത്തോളാം.പിന്നെ ഇക്കാടെ ബാക്കി സ്വത്തിനെ കുറിച്ചൊന്നും കത്തില്‍ എഴുതി കണ്ടില്ല!സ്വന്തമായി വീടും തെങ്ങിന്‍ തോപ്പുമൊക്കെ കാണില്ലെ അവിടെ?അതിനും നമ്മുക്ക് ആളെ ഏര്‍പ്പാടാക്കാം.ഇക്ക ഒരൊറ്റ വാക്ക് പറഞ്ഞാല്‍ മതി,നമ്മടെ ബ്രോക്കര്‍ സജീവന്‍ അടുത്ത വണ്ടിക്ക് അവിടെ എത്തും.പിന്നെ ഒരു വഴിക്കാക്കിയെ അവന്‍ അവിടന്ന് പോരു.അവനാകുമ്പോള്‍ എന്തെങ്കിലും നക്കാപിച്ച കൊടുത്താല്‍ മതിയാകും!ഏത്?

അധികം എഴുതി വലീദ്ക്കാനെ ബുദ്ധിമുട്ടിക്കുന്നില്ല.വയ്യാത്ത ഇക്ക ഇതിന്റെ പിന്നില്‍ നടന്ന് ബുദ്ധിമുട്ടണമെന്നില്ല,ആ കൊച്ചിന്റെ കയ്യില്‍ കൊടുത്തയച്ചാലും മതി.കൂടാതെ,സ്വര്‍ണ്ണം അയക്കുന്ന ചിലവിലേക്കായി എന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പറും ബാങ്ക് അക്കൌന്‍ണ്ട് നമ്പറും ഇതിനോടൊപ്പം വെക്കുന്നു.ഇക്ക ചോദിക്കാന്‍ മറന്നു പോയതാകും എന്നെനിക്കറിയാം.പിന്നെ കാര്യങ്ങള്‍ക്കൊക്കെ ഒരു ധാരണ ആകുംവരെ അടുത്ത അറ്റാക്ക് വരാതെ നന്നായി ശ്രദ്ധിക്കാന്‍ മറക്കരുത്.കൊച്ചിനെ വിളിച്ച് ഞാന്‍ ഇടക്കിടക്ക് ഓര്‍മ്മിപ്പിച്ചു കൊള്ളാം.കൊച്ചിന്റെ നമ്പര്‍ അടുത്ത കത്തില്‍ അയക്കും എന്ന് കരുതുന്നു.

പിന്നെ സ്വര്‍ണ്ണം വെച്ചിരിക്കുന്ന സ്ഥലമൊന്നും അവളൊട് പറയാനൊന്നും പോകണ്ട.അല്ല ചില "ദുര്‍ബല നിമിഷത്തില്‍" ഇക്ക ചിലപ്പൊ...ഒറ്റെയെണ്ണത്തിനെ വിശ്വസിക്കാന്‍ പറ്റില്ലിക്കാ...അതോണ്ടാ.

സ്വര്‍ണ്ണം വിറ്റ് ഓര്‍ഫനേജിന്റെ പണിയൊക്കെ കഴിയുമ്പോള്‍,ഇക്കാക്ക് ജീവനുണ്ടെങ്കില്‍ കാണാമെന്ന പ്രതീക്ഷയോടെ,

പിരിശത്തോടെ വലീദ്ക്കാടെ സ്വന്തം,
അബൂക്കര്‍.

2010, ഏപ്രിൽ 28, ബുധനാഴ്‌ച

എന്റെ പേഴ്സ്സ്

അങ്ങനെ ഇന്നലെയും എന്നത്തേയും പോലെ എനിക്കൊരു സാധാരണ ദിവസ്സമായേനെ...അതു സംഭവിച്ചില്ലായിരുന്നെങ്കില്‍!

സാധാരണ പോലെ തന്നെ കിളികള്‍ ചിലച്ചു,പടിഞ്ഞാറുനിന്നും കാറ്റ് വീശിയടിച്ചു,ഇതൊക്കെ കൊണ്ടാകാം എന്റെ പേഴ്സ്സും കളഞ്ഞു പോയി!

കുടുംബസമേതം വൈകീട്ടുള്ള പതിവ് നടത്തത്തിനായി ഇറങ്ങിയതായിരുന്നു.നടത്തം എന്നു പറഞ്ഞുകൂട,ഇഴച്ചില്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ഇഴച്ചിലിന്റെ തിരക്കിനിടയില്‍ പോക്കറ്റില്‍ നിന്നും വീണുപോയത് അറിഞ്ഞുകാണില്ല.ആദ്യം കുറച്ചു നേരം പകച്ചു നിന്നെങ്കിലും പിന്നെ സാധാരണ ഇമ്മാതിരി കാര്യങ്ങള്‍ സംഭവിച്ചാല്‍ കാണാറുള്ള പോലെ തപ്പലായി,ചികയലായി,മുമ്പില്‍ കാണുന്നവരെല്ലാം എന്റെ പേഴ്സ്സ് എടുത്തവരാണൊ എന്ന സംശയമായി...അങ്ങനെ അങ്ങനെ.ദിര്‍ഹമായി ഏതാണ്ട് അഞ്ഞൂറ് കാണും.(ഏറെ കാലത്തിന് ശേഷമാണ് എന്റെ പേഴ്സ്സ് ഇത്ര പുഷ്ഠിച്ചു കാണുന്നത്!)

വെറുതെ കിട്ടുന്നതെന്തും വാങ്ങി വെക്കുന്ന ശീലം പണ്ടെയുള്ളതുകൊണ്ട് ഒരു ഡസ്സന്‍ ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നു. പിന്നെ അന്നദാതാവായ എ.ടി.എം കാര്‍ഡും കൂടെ ഒരു രസത്തിന് ഐഡന്റിറ്റി കാര്‍ഡും,ഡ്രൈവിങ്ങ് ലൈസ്സന്‍സ്സും.
പിന്നെ വളരെ കഷ്ട്ടപ്പെട്ട് എടുത്തതും ഒരുപകാരം ഇല്ലാത്തതുമായ എമിറേറ്റ്സ് ഐഡികാര്‍ഡ്!

എന്റെ പേഴ്സ്സ് കിട്ടിയ ആളില്‍നിന്നും വീണ്ടുമത് കളഞ്ഞു പോകാതെ തിരികെ കിട്ടില്ല എന്നുറപ്പായ സ്ഥിതിക്ക് പിന്നെയുള്ളത് കാര്‍ഡുകളെല്ലാം കാന്‍സല്‍ ചെയ്യുക എന്ന ഒരൊറ്റ വഴിയാണ്. അങ്ങനെ ഏകദേശം അരമണിക്കൂറെടുത്ത് ഒന്നൊന്നായി കാന്‍സല്‍ ചെയ്ത് അവസാന കാര്‍ഡും തീര്‍ത്ത് അണ്ടി കളഞ്ഞ അണ്ണാനെപോലെ,ഒരു നെടുവീര്‍പ്പും ഇട്ടിരിക്കുമ്പോള്‍ അതാ വരുന്നു ഒരു ഫോണ്‍കാള്‍,

“നിങ്ങളുടെ പേരെന്താണ്?”

പേരു പറഞ്ഞു.

“നിങ്ങളുടെ വല്ലതും നഷ്ട്ടപ്പെട്ടിട്ടുണ്ടോ??”

“ഉണ്ട്”

“ഏന്താണ്?”

“പേഴ്സ്സ്”

അതൊരു പത്തനംതിട്ടക്കാരന്‍ വര്‍ഗീസ്സ്ചേട്ടനായിരുന്നു.വര്‍ഗീസ്സ് ചേട്ടന്‍ നടക്കാന്‍ പോയപ്പോള്‍
വഴിയുടെ ഓരം ചേര്‍ന്ന് കിടക്കുകയായിരുന്നത്രെ എന്റെ പേഴ്സ്സ്!
നടക്കാന്‍ പോകുമ്പോള്‍ മൊബൈല്‍ എടുക്കാത്തതു കൊണ്ട് അദ്ദേഹം ഒരരമണിക്കൂര്‍ അവകാശിയേയും കാത്ത് അവിടെ തന്നെ കാത്തു നിന്നു.ആരെയും കാണാതായപ്പോള്‍
അദ്ദേഹം വീട്ടില്‍ പോയി പേഴ്സ്സിലുണ്ടായിരുന്ന എന്റെ ബിസ്സിനസ്സ് കാര്‍ഡില്‍ നിന്നും ഫൊണ്‍ നമ്പര്‍ എടുത്തു വിളിക്കുകയായിരുന്നു.
സാധരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍, കിട്ടുന്നവര്‍ കിട്ടാനുള്ളത് എടുത്തിട്ട് ബാക്കിയുള്ളത് എവിടെയെങ്കിലും വലിച്ചെറിഞ്ഞ് കളയുകയാണ് പതിവ്.

അദ്ദേഹത്തിന്റെ സന്മനസ്സിന് ഒരു നൂറായിരം നന്ദി.

എല്ലാം കഴിഞ്ഞപ്പോള്‍,വല്ലാതെ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് മൂത്രമൊഴിച്ചുകഴിയുമ്പോള് അനുഭവിക്കുന്ന “ഒരിതില്ലെ“?? ആ.. അതുതന്നെ!!!

*************

പെഴ്സ്സ് തിരയുന്ന തിരക്കിനിടക്ക് “വിഷമിക്കേണ്ട പുതിയ പേഴ്സ്സ് വാങ്ങിതരാട്ടാ“ എന്ന ഒരു ഓഫ്ഫറും എനിക്ക് കിട്ടി. അഞ്ച് വയസ്സുകാരന്‍ മകനില്‍ നിന്നായിരുന്നു അത്!

ഹര്‍ത്താല്‍ വിരുദ്ധ പിന്തിരിപ്പന്‍ മൂരാച്ചികളേ...

ഹര്‍ത്താല്‍ വിരുദ്ധ പിന്തിരിപ്പന്‍ മൂരാച്ചികളേ...

ഹര്‍ത്താല്‍ മുനയൊടിഞ്ഞ ആയുധമല്ലായെന്നും ഒരൊറ്റ ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് ഇത്ര വിപ്ലവകരമായ മാറ്റങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും എന്ന് കാണിച്ചു തന്നില്ലെ?

ബുദ്ധിമുട്ടി(ച്ച്) ചെയ്ത ഹര്‍ത്താലുകൊണ്ടല്ലെ ഇന്നലെ ആറുമണിക്കു ശേഷം എല്ലാ സാധനങ്ങളുടെ വിലയും ഒറ്റയടിക്ക് കുറഞ്ഞത്?

ഇനി ജനങ്ങള്‍ക്ക് മനസമധാനത്തോടെ ജീവിക്കാം,ആവശ്യാനുസരണം അരിയും പയറും വാങ്ങി കൊതി തീരെ കഴിക്കാം. മാത്രമല്ല, ഈ ഹര്‍ത്താലിന്റെ തുടര്‍ച്ചയായി പട്ടിണി മറ്റാനായി മറ്റൊരു ഹര്‍ത്താല്‍ കൂടി നടത്തി കേരളത്തിലെ പട്ടിണി മുഴുവന്‍ തുടച്ചുമാറ്റുമെന്നും നമ്മുക്ക് പ്രത്യാശിക്കാം.

ലാത്സലാം നേതാക്കളെ,വിപ്ലവം ജയിച്ചു,ഹര്‍ത്താലിന് സിന്ദാബാദ്.വളരെ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ഇന്നലത്തെ ഹര്‍ത്താല്‍ ഒരു വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാ നേതാക്കന്മാര്‍ക്കും, കുട്ടി നേതാക്കന്മാര്‍ക്കും, അണികള്‍ക്കും പൊതുജനത്തിന്റെ വക ഒരുമ്മ!

കുറിപ്പ്: ഇപ്പ്രാവശ്യത്തെ ഹര്‍ത്താലിന്റെ ഗംഭീര വിജയം തീവണ്ടി കൂടി ഉള്‍പ്പെടുത്തിയതു കൊണ്ടാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്,ആയതിനാല്‍ അടുത്ത ഹര്‍ത്താലില്‍ വിമാനം,കപ്പല്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി കേരള ജനതക്ക് മറക്കാനാകത്ത മറ്റൊരു “ഹര്‍ത്താല്‍ ദിനം“ കൂടി സമ്മാനിക്കാന്‍ ഇടവരട്ടെ എന്ന് ആത്ഥ്മാര്‍ത്തമായി ആശംസ്സിച്ചുകൊള്ളുന്നു.

2010, ഏപ്രിൽ 21, ബുധനാഴ്‌ച

ആദ്യാനുഭവം

പുറത്ത് നല്ല കോരിചൊരിയുന്ന മഴ.അരണ്ട വെളിച്ചം.സമയം ഏതാണ്ട് വെളുപ്പിന് മൂന്ന് മണിയായിക്കാണും.മനസ്സിലെ ഭയം കൊണ്ടാണോ പുറത്ത് പെയ്യുന്ന മഴ കൊണ്ടാണോ എന്നറിയില്ല,ശരീരമാസകലം തണുത്തുവിറക്കുന്നു.പുതച്ചിരുന്ന കമ്പിളി പിടിച്ച് ഒന്നു നേരെയിട്ടു.
അന്നാദ്യമായി അവന്റെ ഉള്ളില്‍ ആ മോഹം മൊട്ടിട്ടു! എത്ര മാത്രം മനസ്സിനെ കടിഞ്ഞാണ്‍ ഇടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.ഈയൊരു മനുഷ്യായുസ്സു മുഴുവന്‍ തപസ്സിരുന്നാലും ചിലപ്പോള്‍ ഇങ്ങനെ ഒരു അവസരം ഒത്തുകിട്ടി എന്ന് വരില്ല.
അവന്റെ മനസ്സിലിരുന്ന് ആരോ പതുക്കെ മന്ത്രിച്ചുകൊണ്ടേയിരുന്നു."ഇതു തന്നെ അവസരം, പിന്തിരിയരുത്, പിന്തിരിയരുത്".അനുകൂല സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും ഇതുവരെ ഒന്നു സ്പര്‍ശിച്ചിട്ടുപോലുമില്ല,പിന്നെന്തേ ഇപ്പൊള്‍ മാത്രം ഇങ്ങനെ?
അവന്‍ പതുക്കെ എഴുന്നേറ്റ് പരിസരം ഒന്നു വീക്ഷിച്ചു.എല്ലാവരും നല്ല ഉറക്കത്തിലാണ്.തിരികെ വന്ന് ഒരിക്കല്‍ കൂടി എല്ലാം ഭദ്രം എന്നുറപ്പുവരുത്തിയതിന് ശേഷം അവന്‍ സാവധാനം ചേര്‍ന്നിരുന്നു.വിറക്കുന്ന വിരലുകള്‍കൊണ്ട് അറിയാതെയൊന്ന് തൊട്ടുനോക്കി.
ഇല്ല,ഒരെതിര്‍പ്പും ഉണ്ടെന്ന് തോന്നുന്നില്ല. പെട്ടെന്ന് ലഭിച്ച ധൈര്യത്തോടെ എത്തിപ്പിടിക്കാന്‍ അവന്‍ ഒരു വിഫല ശ്രമം നടത്തിനോക്കി,പക്ഷെ പെട്ടൊന്നൊന്നും പിടിതരാത്തവണ്ണം അവന്റെ കയ്യില്‍ നിന്നും വഴുതി മാറി.വീണ്ടും ഒരു ശ്രമം കൂടി നടത്തി നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം.
വയ്യ, ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ,സഹിക്കവയ്യാത്ത ആഗ്രഹത്തോടെ ചാടിയെഴുന്നേറ്റ് അവന്‍ ചങ്ങലയില്‍ പിടിച്ചു ഒറ്റ വലി വലിച്ചു!വല്ലാത്ത കരകര ശബ്ദ്ത്തോടെ സാവധാനം തീവണ്ടി നിന്നു!ഉറങ്ങിയിരുന്നവരും അല്ലാത്തവരും കലപില കൂട്ടി എഴുന്നേല്‍ക്കാനും തുടങ്ങി......

2010, ഏപ്രിൽ 18, ഞായറാഴ്‌ച

നൊമ്പരപ്പെടുത്തുന്ന ഒരു വാര്‍ത്ത

ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണ് താഴെ കുറിച്ചിരിക്കുന്നത്.

“ആരും തിരിഞ്ഞുനോക്കാതെ ആറുമണിക്കൂര്‍ കുഴഞ്ഞുവീണയാള്‍ വഴിയരികില്‍ക്കിടന്ന് മരിച്ചു“

മലപ്പുറത്തു നടന്ന ഈ സംഭവത്തിന്റെ സത്യാവസ്ഥയിലേക്ക് കടക്കുന്നില്ല.പലര്‍ക്കും ഇതൊരു സാധാരണ വാര്‍ത്തയുമായിരിക്കാം. “സാധാരണ വാര്‍ത്ത”എന്നുദ്ദേശിക്കുന്നത്, ഇതിന്മുമ്പ് ഒരുപാട് പ്രാവശ്യം സമാന വാര്‍ത്തകള്‍ കേട്ടതൊ കണ്ടതൊ ആകാം.പക്ഷെ മനസ്സില്‍ അല്‍പ്പമെങ്കിലും ദയ ബാക്കി വെച്ചിട്ടുള്ളവര്‍ക്ക് ഇത് വെറുമൊരു സാധാരണ സംഭവമായി കാണാന്‍ സാധിക്കില്ല എന്നുറപ്പാണ്.

നമ്മുടെ നാട് എത്ര ഭയാനകമായൊരു അവസ്ഥയിലേക്കാണ് കൂപ്പുകുത്തികൊണ്ടിരിക്കുന്നത് എന്ന് ഇതില്‍പ്പരം എന്തു തെളിവാണ് ആവശ്യം? ഇതില്‍ കൂടുതല്‍ എന്ത് അപചയമാണ് നമ്മുക്ക് സംഭവിക്കാനുള്ളത്?
മനുഷ്യന്റെ മനസ്സില്‍നിന്നും ദയ, കരുണ എന്നീ വികാരങ്ങളെല്ലാം ചോര്‍ന്നൊലിച്ചു പോയ്കൊണ്ടിരിക്കുന്നു.നമ്മുക്ക് ഉപകാരമില്ലാത്ത ഒരു കാര്യങ്ങളില്‍ ഇടപെടില്ല എന്ന ചിന്താരീതി ദിവസ്സം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

വഴിയരികില്‍ പരിക്കേറ്റ്കിടക്കുന്നത് ഒരു മദ്യപനോ തെമ്മാടിയൊ മൃഗമോ എന്തുമായിക്കൊള്ളട്ടെ,ആ ഒരു വിലപ്പെട്ട ജീവന്‍ രക്ഷിക്കാനുള്ള കടമ ഒരു മനുഷ്യജീവി എന്ന നിലയില്‍ നമ്മളില്‍ ഓരൊരുത്തര്‍ക്കും ഇല്ലെ?
ചിലപ്പോള്‍ നമ്മളെ പോലെ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയില്‍ കാലിടറി വീണുപോയതാണെങ്കിലൊ?പരിക്കേറ്റ് കണ്മുമ്പില്‍ കിടക്കുന്ന ഒരു ജീവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് ഒരുതരത്തില്‍ ചിന്തിച്ചാല്‍ അതും ഒരു കൊലപാതകം തന്നെയല്ലെ?

അതല്ല, മൊബൈലില്‍ ഷൂട്ട് ചെയ്ത് മറ്റുള്ളവരെ കാണിച്ച് ആത്മസംതൃപ്തി അടയുന്നതാണൊ നമ്മുടെ സംസ്കാരം? അതോ ബസ്സ് പിടിക്കാനുള്ള തിരക്കിനിടയില്‍ ഇത്തരം “വയ്യാവേലികള്‍ക്കൊന്നും“ നമ്മുക്കിടയില്‍ സ്ഥാനമില്ല എന്ന് ചിന്തിച്ച് മനപ്പൂര്‍വം കണ്ടില്ല എന്ന് നടിക്കുന്നതോ?

പക്ഷെ ഒരു കാര്യം നാം ഓരോരുത്തരും ഓര്‍ക്കുന്നത് നന്ന്, ആ വീണുകിടക്കുന്നവരില്‍ നമ്മുടെ മക്കളുടെയൊ, സഹോദരങ്ങളുടെയൊ,അച്ച്ചനമ്മമാരുടെയൊ മുഖം ഉണ്ടാകില്ല എന്ന് എന്താണുറപ്പ്??? ഇനി ഉണ്ടെങ്കില്‍ തന്നെ,
അപ്പോഴും ചില സങ്കുചിത മനസ്സുള്ളവര്‍ മൊബൈലും കയ്യില്‍ പിടിച്ച് ഷൂട്ട് ചെയ്യുന്നുണ്ടാകും. അപ്പോഴും ചിലര്‍ ബസ്സിനു വേണ്ടി തിരക്കിട്ട് ഓടുന്നുണ്ടാകും! ജാഗ്രതൈ!

കുറിപ്പ്: കാടടച്ചു വെടിവെച്ചു എന്നു തോന്നരുത്.ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ ക്രിയാത്മകമായി ഇടപെടുന്ന അപൂര്‍വം ചിലരെയെങ്കിലും മറന്നുകൊണ്ടുമല്ലയിത്.വാര്‍ത്ത വായിച്ചപ്പോള്‍ കുറച്ചധികം ദയ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ട് ...ഒരു നൊമ്പരം.

2010, ഏപ്രിൽ 14, ബുധനാഴ്‌ച

അപ്പുകുട്ടന്റെ ചിരി

അപ്പുകുട്ടന് വയസ്സ് അഞ്ച്. വല്യ കുറുമ്പനല്ലെങ്കിലുംകൂടി കുസൃതിക്ക് മാത്രം യാതൊരു കുറവുമില്ല.
ഒരു നേരവുംഅടങ്ങിയിരിക്കില്ല എന്നുള്ളതാണ് അവനെ കുറിച്ച് എപ്പോഴുമുള്ള പരാതി. ഇവനെ കുറച്ചു നേരത്തേക്കെങ്കിലും ഒന്ന് അടക്കിയിരുത്താന്‍, അവന്റെ അമ്മ അവന് ചാര്‍ളി ചാപ്ലിന്റെ സീഡി വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു.
ഈ സീഡി വാങ്ങുന്നതിനു മുമ്പെ തന്നെ “ഇത് ഭയങ്കര തമാശ്ശയാണ്, മോനിത് വല്യ ഇഷ്ടമാകും” എന്നൊക്കെ പറഞ്ഞിരുന്നതു കൊണ്ടാകാം അപ്പുകുട്ടന്‍ വീട്ടില്‍ വന്ന് സീഡി കവറില്‍ നിന്നും പുറത്തെടുത്തതും, സ്വിച്ച് ഇട്ട പോലെ ചിരി തുടങ്ങി!
ചിരി എന്നു പറഞ്ഞാല്‍ വെറും ചിരിയല്ല,വയറു തടവി കൊണ്ടുള്ള നല്ല പൊട്ടിചിരി....

എന്തായാലും ഭാഗ്യത്തിന് സീഡി ഇട്ടു കണ്ടു തുടങ്ങിയതും സ്വിച്ച് ഇട്ട പോലെ തന്നെ അപ്പുകുട്ടന്റെ ചിരിയും നിന്നു!!

2010, ഏപ്രിൽ 11, ഞായറാഴ്‌ച

ഇരട്ടക്കാല്‍ ഡ്രൈവിങ്ങ്

നാട്ടില്‍ പോയി കാര്‍ ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ്സ് എടുത്തതു കൊണ്ടാണൊ, പഠിക്കാതെ എടുത്തതു കൊണ്ടാണൊ എന്നറിയില്ല എന്റെ ശ്രീമതി നാട്ടില്‍ നിന്നും തിരിച്ചു വന്നത്
ലേശം തലക്കനവും പിന്നെ സംശയങ്ങളുടെ കൂമ്പാരവുമായിട്ടായിരുന്നു. കാറില്‍ കയറിയാല്‍ ഉടന്‍ ചോദ്യങ്ങള്‍ എയ്തു തുടങ്ങും.
“ഈ കാറിനു ഗിയറില്ലെ?” “ഈ കാറിന് ബ്രേക്കില്ലെ“? ഇങ്ങനെ നീണ്ട്പോകും ചൊദ്യങ്ങള്‍. ഈ ചൊദ്യങ്ങള്‍ക്കെല്ലാം പിന്നില്‍, നിങ്ങള്‍ക്ക് മാത്രമല്ല മനുഷ്യാ എനിക്കും ചിലതൊക്കെ
അറിയാം എന്ന് വരുത്തി തീര്‍ക്കുകയും ചെയ്യാം!

അന്നും എന്നത്തേയും പോലെ ഒരു സാധാരണ ദിവസം. കാറില്‍ കയറിയ ശ്രീമതി സാധരണ പോലെതന്നെ നിര്‍ദാക്ഷണ്യം കുറെ ചൊദ്യങ്ങള്‍ എടുത്ത് എന്റെ മുഖത്തേക്ക് എറിഞ്ഞു!

“ഈ കാറിന് ഗിയര്‍ ഇല്ലെ”?
“ഉണ്ട്“

“പിന്നെന്തെ ഗിയര്‍ മാറ്റാത്തെ?”
“ഈ കാറില്‍ ഗിയര്‍ ഓട്ടോമാറ്റിക്ക് ആണ്“.

ഒന്നും മനസ്സിലായില്ല എന്നു മുഖഭാവം വ്യക്തമാക്കുന്നു.

ഞാന്‍ വീണ്ടും “ഈ കാറില്‍ ഗിയര്‍ തന്നെതാനെ മാറിക്കൊളും”.
വെറുതെയല്ല നിങ്ങള്‍കൊക്കെ ലൈസന്‍സ്സ് കിട്ടിയത് എന്ന ഭാവം മുഖത്തൊട്ടിച്ച് എന്നെ ഒന്നു നോക്കി, കൂടെ നാട്ടില്‍ നിന്നും ലൈസന്‍സ്സ് എടുത്ത ഞാനൊരു സംഭവം ആണെല്ലെ എന്നൊരു ഭാവവും.

“ഗിയറില്ലെങ്കില്‍ ക്ലച്ചുണ്ടാകുമൊ”?
വീണ്ടും ഈയുള്ളവന്‍ “ഇല്ല, ഇവിടുത്തെ കാറുകളില്‍ ആകെ ബ്രേക്കും ആക്സിലറേറ്ററും മാത്രമേ സാധരണയായി ഉണ്ടാകു”.

വളരെ ലാഘവത്തോടെ,“വെറുതെയല്ല ഞാന്‍ ആറ് പ്രാവശ്യം ടെസ്റ്റ് കൊടുത്തിട്ടും പൊട്ടിയത്”.“നാട്ടില്‍ ഗിയര്‍ എല്ലാം മാറ്റി ഓടിക്കാന്‍ വല്യ പാടാണ്ന്നേ”
(അതു ശരിയാണ്, നാട്ടില്‍ 'H'എടുക്കാന്‍ വെണ്ടി കുത്തിയിരുന്ന കമ്പികള്‍ ഒരെണ്ണമില്ലാതെ ഇടിച്ച് താഴെയിട്ട കക്ഷിയാണ്!ഭയങ്കര കൃത്യത!
'H'എടുത്തിട്ട് ലൈസന്‍സ്സ് കിട്ടില്ല എന്നുറപ്പായപ്പോള്‍ ഇനിയെന്ത് ഇഗ്ലീഷ് അക്ഷരം വേണം എന്ന് തമാശക്ക് ചോദിച്ചപ്പോള്‍ ‘I' മതി എന്ന് നിഷ്കളങ്കതയോടെ പറഞ്ഞ കക്ഷി!)

ഈയുള്ളവന്‍ “വളരെ ശരിയാണ്”.എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈയുള്ളവന്‍ ആദ്യ ടെസ്റ്റില്‍ തന്നെ ലൈസന്‍സ്സ് എടുത്തത് വെറും നിസ്സാരം!

ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നാണ് ശ്രീമതിയുടെ അടുത്ത ചൊദ്യം വന്നത്.

“അപ്പൊ ഇവിടെ കാറോടിക്കാന്‍ രണ്ട് കാല്‍ മാത്രം മതി അല്ലെ“?

ചൊദ്യം കേട്ട ഞെട്ടലില്‍ ഞാന്‍ ശ്രീമതിയുടെ കാലിലേക്ക് പതുക്കെ ഒന്നു നോക്കിപോയി.

“അപ്പൊ നാട്ടില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മൊത്തം എത്ര കാല്‍ ഉണ്ടായിരുന്നു”?? എന്ന് ചോദിക്കാന്‍ ആഞ്ഞെങ്കിലും വായില്‍ നിന്നും ചൊദ്യം പുറത്തേക്ക് വന്നില്ല എന്നു മാത്രം.

സമര്‍പ്പണം: എല്ലാ ഇരട്ടകാലന്‍ ഡ്രൈവെഴ്സ്സിനും.

2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഓര്‍മ്മയുണ്ടോ ഈ ദിവസ്സം???

"....ഇന്നത്തെ ദിവസ്സം ഓര്‍മ്മയുണ്ടോ"?


"പിന്നെ ഈ ദിവസ്സം മറക്കാന്‍ പറ്റുമോ നമ്മുക്ക്?"

സ്വന്തം ജന്മദിനം വരെ ഓര്‍ത്തു വെക്കാന്‍ കഴിവില്ലാത്ത ഞാന്‍ തിരിച്ച് ചോദിച്ചു.

"എന്നാ പറയ്, എന്താണിന്നത്തെ പ്രത്യേകത"?


കുഴഞ്ഞല്ലോ എന്ന ആത്മഗതത്തോടെ ഓര്‍ത്തെടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി ഞാന്‍!

മനസ്സില്‍ തെളിഞ്ഞുവന്ന ഒരു വല്യ ഒരു ബ്രാക്കറ്റില്‍ നിന്ന് ഒന്നെടുത്ത് അങ്ങോട്ട് അലക്കി. "ഇന്നല്ലെ ഞാന്‍ തന്നെ പെണ്ണുകാണാന്‍ വന്ന ദിവസ്സം"? "ആ ദിവസ്സം എനിക്കെങ്ങിനെ മറക്കാന്‍ സാധിക്കും?" എന്ന വാലോടു കൂടി...

പണ്ടു മുതലേ ഈയുള്ളവന്‍ കറക്കികുത്തില്‍ മിടുക്കനാണ്. ഒരുപാട് കടമ്പകള്‍ അങ്ങനെ കടന്നിട്ടുള്ളതുമാണ്. ഇതും അങ്ങനെ രക്ഷപെട്ടു എന്നു കരുതി ഇരുന്നപ്പോഴാണ്...

"കഷ്ടം, അപ്പോ പെണ്ണു കാണാന്‍ വന്ന ദിവസ്സവും ഓര്‍മയില്ല അല്ലെ"?


ദേ കെടക്കണ്. അതും ചീറ്റിപ്പോയി.

"അത്...ഞാന്‍ തന്നെ ഒന്നു പറ്റിച്ചതല്ലെ?" "എനിക്കറിയാല്ലോ, ഇന്ന് തന്നെ വീട്ടില്‍ നിന്നു കിഡ്നാപ്പ് ചെയ്തിറക്കി, നമ്മള്‍ ഒരുമിച്ച് ആദ്യമായി പുറത്തു പോയ ദിവസ്സം ആണെന്ന്"

ഇപ്രാവശ്യം ഞാന്‍ വിജയം മണത്തു.

കുറച്ചു നേരത്തിന് അപ്പുറത്തുനിന്നും ശബ്ധം ഒന്നും കേക്കാതായപ്പോള്‍ ഉറപ്പിച്ചു, ഹാവൂ..രക്ഷപ്പെട്ടു, ഇതെങ്കിലും ഏറ്റിരിക്കും.

"കുന്തം, അതൊന്നും അല്ല" "ഇക്കണക്കിന് കല്യാണ ദിവസ്സം ഓര്‍മയുണ്ടാകുമൊ ആവൊ"

പെട്ടെന്ന് എനിക്ക് കത്തി, ഹമ്പടീ ഖള്ളീ..."ഞാന്‍ മറന്നു എന്നു വിചാരിച്ചു അല്ലെ"... "മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ മൈ ഡിയര്‍...."
നിശബ്ദ്ത മാത്രം....

"അതേയ്...താന്‍ ഇങ്ങോട്ട് വിഷ് ചെയ്തു കഴിഞ്ഞിട്ട് അങ്ങോട്ട് വിളിച്ച് വിഷ് ചെയ്യാം എന്നു കരുതി കാത്തിരുന്നതാണ്"

വീണ്ടും അങ്ങേ തലക്കല്‍ നിശബ്ദ്ത മാത്രം. എന്തോ ഒരു അപകടം മണക്കുന്നു. എന്റെ മെമ്മറി മെഷിന്‍എടുത്ത് നന്നായി ഒന്നു കുലുക്കി നോക്കി...ചതിച്ചല്ലൊ, ഇന്നായിരുന്നില്ല വിവാഹ ദിനം! ഇനി കുട്ടികളുടെ ജന്മദിനം വല്ലതും ആണോ....ഹും..അതൊന്നുമല്ല, അതു വരുന്നത് ആഗസ്റ്റിലോ, സെപ്റ്റമ്പറിലൊ ആണ്. പുള്ളിക്കാരിയുടെ ജന്മദിനവും ആകില്ല കാരണം, അത് മൊബൈലില്‍ റിമൈന്റര്‍ ഇട്ടിട്ടുണ്ട്.

ഇനിയും എന്റെ ശ്രമം തുടര്‍ന്നാല്‍ 365 ദിവസ്സവും തികയാതെ വരും എന്നു മനസ്സിലാക്കി അവസാനം തോല്‍വി സമ്മതിച്ച് അടിയറവു പറഞ്ഞു. ഇനി ആവര്‍ത്തിക്കില്ല എന്ന് സാഷ്ട്ടാംഗപ്രണാമവും.

"ഇനി പറ, എന്താണ് ഇന്നത്തെ പ്രത്യേകത"???

സ്വതവേയുള്ള വിക്കില്‍ കുറച്ചു നാണവും രോഷവും സമാസമം ചേര്‍ത്തിട്ട് സാവധാനം പറഞ്ഞു...

"ഇന്നാണ് ങ്ങ്ങള്‍ എനിക്ക് ആദ്യമായി.....ആദ്യമായി...."


"ആദ്യമായി...????" (പിന്നില്‍ "അനുരാഗവിലോചനനായി....."എന്ന സിനിമ ഗാനം)

".....മസാലദോശ വാങ്ങി തന്ന ദിവസം"

ഇന്നലെ കഴിച്ച മസാലദോശ വരെ എവിടന്നാണെന്ന് ഓര്‍മ്മയില്ലാത്ത എന്നോടാണീ ചതി! എങ്കിലും....

"ശ്ശോ...കഷ്ടമായിപ്പോയി, ഒരിക്കലും ഞാന്‍ മറക്കാന്‍ പാടില്ലായിരുന്നു ഈ ദിവസ്സം" എന്നു പറഞ്ഞ് സ്വയം ആരോപിതനാകാന്‍ മാത്രമേ എനിക്ക് അപ്പോള്‍ കഴിഞ്ഞുള്ളു....

**********

എന്തായാലും "വാലന്റയ്ന്‍സ്സ് ഡേ", "ഫാദേഴ്സ്സ് ഡേ", "മദേഴ്സ്സ് ഡേ"എന്ന പോലെ ഒരു "ഡേ" (മസാലദോശ ഡേ)കൂടി ലോകത്തിന് സംഭാവന ചെയ്തതില്‍ എനിക്കുള്ള പങ്ക് എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണ്.

(വര്‍ഷത്തില്‍ 365 ദിവസ്സങ്ങള്‍ ഉണ്ടായതു നന്നായി എന്ന് ഇപ്പൊ തോന്നുന്നു!)

2010, ജനുവരി 31, ഞായറാഴ്‌ച

പ്രവാസി എന്ന മണ്ടന്‍

സലാംക്കാക്ക് ഹാര്ട്ട് അറ്റാക്ക്! പെട്ടെന്ന് കേട്ടപ്പൊള്‍ ഞെട്ടിപ്പോയി. കാഴ്ച്ചക്ക് നല്ല ആരോഗ്യവാനായ മനുഷ്യന്‍. പിന്നെ ആലോചിച്ചപ്പൊള്‍ അതില്‍ ഒട്ടും അല്‍ഭുതപ്പെടേണ്ടതില്ല എന്നു തോന്നി. കാരണം കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളഅയി ഇദ്ദേഹം ഒരു ഗള്‍ഫ് പ്രവാസിയായിരുന്നു. ഈ അടുത്ത കാലത്താണ് നാട്ടില്‍ വന്ന് കുടുംബവുമായി ഒരുമിച്ചു ജീവിച്ചു തുടങ്ങിയത്. ഏതൊരു പ്രവാസിയെയും പോലെ, സമ്പത്തിനോടൊപ്പം അത്യാവശ്യം വേണ്ട എല്ലാ അസുഖങ്ങളും ഇദ്ദേഹവും സമ്പാദിച്ചു വെച്ചിരുന്നു.

നമ്മുക്കിടയിലേക്ക് ഒന്നിറങ്ങി ചെന്നാല്‍, ഒന്നു ചുറ്റും കണ്ണോടിച്ചാല്‍, ചിലപ്പോള്‍ നമ്മിലേക്ക് തന്നെ ഒന്ന് സ്വയം ചൂഴ്ന്നിറങ്ങിയാല്‍ ഇത്തരത്തിലുള്ള അനേകം സലാംക്കമാരെ കാണാന്‍ സാധിക്കും. മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള തത്രപ്പാടിനിടക്ക് സ്വയം ജീവിക്കാനായി മറന്നു പോകുന്നവര്‍! സ്വന്തം മക്കളുടെ വളര്‍ച്ചകളെ ദൂരെ മാറിനിന്നു മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍! എണ്ണിചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്ക് നാട്ടിലെത്തുമ്പോള്‍ മാത്രം ജീവിക്കുന്നവര്‍.

ഗള്‍ഫിലേക്കു ആദ്യമായി വരുന്ന ഓരോരുത്തരും ഇവിടെ കാലങ്ങളോളം നില്‍ക്കണം എന്ന് ആഗ്രഹിച്ചു വരുന്നവരല്ല. മറിച്ച്, എത്രയും പെട്ടെന്ന് കുറച്ച് പൈസ സമ്പാദിച്ച്, ജീവിതം ഭദ്രമാക്കി തിരിച്ച് പോകണം എന്നു ആഗ്രഹിച്ചു വന്നവരാണ്. പക്ഷെ ഉത്തരവാദിത്വം എന്ന കരാളഹസ്തത്തിലും ഗള്‍ഫ് എന്ന കെണിയിലും പെട്ട് ഒട്ടു മിക്ക ജീവിതങ്ങളും ഇത്തരത്തില്‍ ഹോമിക്കപ്പെട്ടു പോകുകയാണ് പതിവ്.

എല്ലു മുറിയെ പണിയെടുത്ത്, എല്ലാ സൗകര്യങ്ങളും, സുഖങ്ങളും ഒന്നും അനുഭവിക്കാതെ, ഒരു നല്ല നാളെക്കായി കരുതി വെക്കുന്നവര്‍. അവസാനം യതൊന്നും അനുഭവിക്കാന്‍ ആകാതെ ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു വ്യാധിയുടെ രൂപത്തില്‍ മരണം അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിസ്സഹായതോടെ നോക്കി നില്‍ക്കാന്‍ മാത്രമെ കഴിയാറുള്ളു. ഒരുപാട്, ഒരുപാടൊരുപാട് ആഗ്രഹങ്ങളും വിങ്ങലുകളും ബാക്കി വെച്ച് അവര്‍ യാത്രയാകുന്നു. അതെ, ഒരുപാടാള്‍ക്കാരെ ജീവിപ്പിച്ച്, സ്വയം ജീവിക്കാതെ യാത്രയാകുന്ന നമ്മളടക്കമുള്ള മണ്ടന്മാര്‍.....

2010, ജനുവരി 27, ബുധനാഴ്‌ച

പാത്തുമ്മാക്കൊരു വാലുണ്ടാര്‍ന്ന്....

അന്നും സാധാരണ പോലെ ഒരു തിരക്കു പിടിച്ച ദിവസമായിരുന്നു പാത്തുമ്മാക്ക്. ഒരു ബന്ധുവിന്റെ വീട്ടില് കല്യാണത്തിന് പോകേണ്ടതുണ്ടായിരുന്നതിനാല്, രാവിലെ തന്നെ എണീറ്റ് എല്ലാ ഒരുക്കങ്ങളും ഒരു വിധം കഴിച്ചു പാത്തുമ്മ. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ് കുളിച്ചിട്ടില്ല എന്ന കാര്യം ഓര്മ്മ വന്നത്! ഒരുവിധത്തില് "കാക്ക കുളി" (ഞങ്ങളുടെ നാട്ടില് പെട്ടെന്ന് കുളിച്ച് തീര്ക്കുന്നതിനെ "കാക്ക കുളി" എന്നാണ് പറയുക. കാക്ക കുളിക്കുന്നത് കണ്ടിരിക്കുമെന്നു കരുതുന്നു)
 
പ്രായം അറുപത്തിരണ്ട് കഴിഞ്ഞെങ്കിലും, എല്ലാം പെട്ടെന്ന് തീര്ത്ത് ഒരു വിധത്തില് തിരക്കുള്ള ഒരു ബസ്സില് വലിഞ്ഞു കയറിയ പാത്തുമ്മ തന്റെ ദേഹം ഒരു കമ്പിയില് ചാരി നിര്ത്തി നിലയിറപ്പിച്ചു. അല്പ്പ സമയം കഴിഞ്ഞ് കാണും, തന്റെ പിന്നില് നിന്നും അടക്കിപ്പിടിച്ച ചിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ പാത്തുമ്മാക്കു ഒരു പറ്റം സ്കൂള് കുട്ടികള് തന്നെ നോക്കി ചിരിക്കുന്നതാണ് കണ്ടത്. ഒന്നും മനസ്സിലാവാതെ, തന്നെ തന്നെ ഒരു വട്ടം ഉഴിഞ്ഞു നോക്കിയ പാത്തുമ്മാക്കു ചിരിക്കു കാരണമായി ഒന്നും തന്നെ കണ്ടു പിടിക്കാന് സാധിച്ചില്ല. ആ ചിരി മറ്റുള്ളവരിലേക്കും പടര്ന്നു എന്നു മനസ്സിലായ പാത്തുമ്മ ഉടുത്തിരുന്ന സാരിയൊന്നു വലിച്ച് നേരെയിട്ടു. കൂടെ തട്ടം ഇട്ടത് ശരിയായിട്ടുണ്ടോ എന്നും നോക്കാന് മറന്നില്ല. ഇതിനിടയിലാണ് ഒരു കുട്ടി ചിരിച്ചുകൊണ്ട് തന്നെ നോക്കി പറയുന്നത് പാത്തുമ്മ ഒരശരീരി പോലെ കേട്ടത്. "ഒരു ഗദ കൂടി കയ്യില് ഉണ്ടായിരിന്നെങ്കില് നന്നായേനെ" എന്ന്. ഇതും കൂടി കേട്ടതും പാത്തുമ്മ ഉറപ്പിച്ചു, തന്നെ കുറിച്ച് തന്നെ എന്ന്. തൊട്ട് പിന്നില് നിന്ന കുട്ടിയെ തോണ്ടി തല കൊണ്ട് ഒരു കൊസ്റ്റിന് മാര്ക്ക് ഇട്ടു കൊടുത്തു പാത്തുമ്മ! അവള് ചിരിച്ചു കൊണ്ട് "വാല്" വാല് "എന്നു മാത്രം പറഞ്ഞു. ഒന്നും മനസ്സിലാവാതെ പകച്ചു നിന്ന പാത്തുമ്മാനോട്" ചേച്ചീടെ പിന്നിലൊരു വാല് കാണുന്നു "എന്നു വ്യക്തമാക്കി കൊടുത്തു ആ കുട്ടി. പെട്ടെന്നു പിന്നില് തപ്പി നോക്കിയ പാത്തുമ്മാക്ക് വാലു പോലെ എന്തോ ഒന്നു കയ്യില് തടയുകയും ചെയ്തു! പതുക്കെ പതുക്കെ വലിച്ചു നോക്കിയപ്പോള് .... ദാ കയ്യിലിരിക്കുന്നു ഒരു നരച്ച നനഞ്ഞ തോര്ത്ത്! നേരത്തെ തിരക്കു മൂത്ത പാത്തുമ്മ "കാക്ക കുളി" കഴിഞ്ഞതും, ഈറനുടുത്ത തോര്ത്ത് മാറ്റാതെയായിരുന്നു ഡ്രെസ്സ് മാറ്റിയതും ബസ്സ് സ്റ്റോപ്പിലേക്കു ഓടിയതും ബസ്സില് വലിഞ്ഞു കയറിയതും! നമ്മുടെ പാവം തോര്ത്ത്, ഈ സമ്മര്ദ്ധം ഒട്ടും താങ്ങാനാവതെ പതുക്കെ അഴിഞ്ഞു താഴേക്കു വാലു പൊലെ തൂങ്ങി കിടക്കുവാന് തീരുമാനിക്കുകയായിരുന്നു. ഈ വാലാണ് കുട്ടികള് കണ്ടതും കളിയാക്കി ചിരിച്ചതും.

2010, ജനുവരി 12, ചൊവ്വാഴ്ച

ഉത്തരം വേണ്ടാത്ത ചില ചോദ്യങ്ങള്‍

ഇത്രമാത്രം മലിനപ്പെട്ടതും ദുര്‍ഘടം പിടിച്ച പാതകള്‍ ഉള്ളതുമായ നമ്മുടെ നാടിനെ വിദേശികള്‍ എന്തുകൊണ്ട് "ദൈവത്തിന്റെ സ്വന്തം നാട്" എന്നു വിളിക്കുന്നു? അതോ നമ്മള്‍ അവരെ കൊണ്ട് വിളിപ്പിക്കുന്നതോ?



ഓരോ വീട്ടിലേയും അവശിഷ്ഠങ്ങള്‍ സ്വന്തം വീട്ടു വളപ്പിലിട്ടു കത്തിച്ചു കളയാതെ എന്തു കൊണ്ട് രാത്രി അന്യന്റെ ഒഴിഞ്ഞു കിടക്കുന്ന വളപ്പിലേക്ക് തള്ളുന്നത്? പരസ്യമായി അവന്റെ മുഖത്തേക്ക് തുപ്പുന്നതിന് തുല്യമല്ലെ അത്?



"ഇവിടെ തുപ്പരുത്" "ഇവിടെ മൂത്രം ഒഴിക്കരുത്" എന്നൊക്കെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇപ്പൊള്‍ നമ്മുടെ നാട്ടില്‍ മുക്കിലും മൂലയിലും വരെ കാണാം. എവിടെ തുപ്പരുത് എവിടെ മൂത്രം ഒഴിക്കരുത് എന്നൊക്കെ മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി വരെ നമ്മുക്ക് നഷ്ട്ടപെട്ടൊ? എവിടെ പോയി നമ്മുടെ ആ സദാചാരമൂല്യങ്ങള്‍?



വിലകയറ്റത്തിനെതിരെ ബന്ദ് (ക്ഷമിക്കണം, ഹര്‍ത്താലിനു പകരം ബന്ദ് എന്നു ഉപയോഗിച്ചതിന് ഇനി ഹര്‍ത്താല്‍ നടത്തേണ്ട്!) നടത്തി വില കുറഞ്ഞിരുന്ന സാധനങ്ങള്‍ക്ക് വരെ വില കൂട്ടുന്ന "കര്‍മ്മ പരിപാടി" ലോകത്തു വെറെ എവിടെ കാണാന്‍ സാധിക്കും? എന്തു കൊണ്ടാണ് ഇക്കൂട്ടര്‍ ഞായറാഴ്ച്ചകളില്‍ ഹര്‍ത്താല്‍ നടത്താത്തത്?



മദ്യം കഴിച്ചാല്‍, ലക്ക് കെട്ട് മറ്റുള്ളവര്‍ക്ക് ശല്യമാകണം എന്ന് നിര്‍ബന്ധബുദ്ധി ഉള്ളവരായി തീരുകയാണൊ നമ്മള്‍?



റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുന്ന കുട്ടികളേയും പ്രായമായവരേയും കണ്ടില്ല എന്നു നടിച്ച് വാഹനം പായിച്ച് വിടാന്‍ മാത്രം മനക്കരുത്ത് ഉള്ളവരായി എന്തുകോണ്ട് നമ്മള്‍ മാറി? അക്കൂട്ടത്തില്‍ നിങ്ങള്‍ എന്തു കൊണ്ട് കാണുന്നില്ല നിങ്ങളുടെ അമ്മയെയും ഭാര്യയെയും മക്കളേയും??



തിരക്കുള്ള ബസ്സില്‍ പ്രായമായവര്‍ക്കൊ, കുട്ടികളെ എടുത്ത സ്ത്രീകള്‍ക്കൊ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കാതെ എന്തുകൊണ്ട് നമ്മള്‍ പുറത്തേക്ക് നോക്കി അറിയാത്ത മട്ടില്‍ ഇരിക്കുന്നു?

ഭിക്ഷക്കായി എത്തുന്നവരെ ആട്ടിയോടിക്കുമ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നില്ലെ അവര്‍ക്കും നിങ്ങളെ പോലെ ഒരു കുടുംബം ഉണ്ടെന്ന്?

ഒരപകടം കാണുമ്പോള്‍ തന്നെ ബാധിക്കാത്ത പോലെ ‍എന്തു കൊണ്ട് നിങ്ങള്‍ വഴിമാറി പോകുന്നു?അതില്‍ അകപ്പെട്ടത് ചിലപ്പൊള്‍ നിങ്ങളുടെ സഹോദരനായികൂട എന്നുണ്ടോ?



ഇത്രയൊക്കെയായിട്ടും പ്രവാസികളായ നമ്മള്‍ എന്തു കണ്ടു കൊണ്ടാണ് നമ്മുടെ നാടിനെ കുറിച്ച് ഘോരഘോരം പുകഴ്ത്തി പറയുന്നത്?

ഇവിടം സ്വര്‍ഗ്ഗമാണ്!!!

നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതല്ലെ ഭൂമിയിലെ സ്വര്‍ഗ്ഗവും നരകവും???





കൊടുങ്ങല്ലൂരിലെ തിരക്കേറിയ ഒരു സ്ഥലത്തു നിന്നുള്ള ഒരു ദൃശ്യം.